എന്തൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമെഴുതിയാൽ മാത്രമേ പരീക്ഷയിൽ പാസാകൂ. പുസ്തകം മുഴുവൻ അരച്ച് കലക്കി കുടിച്ചിട്ടുണ്ടെങ്കിലും പലരും പരീക്ഷാ ഹാളിൽ കയറുന്നതോടെ പരിഭ്രാന്തരാകുന്നത് പതിവ് കാഴ്ചയാണ്. അതോടെയെല്ലാം താളം തെറ്റും. അറിയാവുന്ന ചോദ്യത്തിന് പോലും ഉത്തരമെഴുതാൻ സാധിച്ചില്ലെന്ന് പരാതി പറഞ്ഞ് പരീക്ഷാ ഹാൾ വിടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ പാഠങ്ങൾ മനഃപാഠം ആക്കുന്നതും എഴുന്നതും മാത്രമല്ല, പരീക്ഷ എഴുതാനിരിക്കുന്ന ഹാളും ചുറ്റുപാടും പരീക്ഷ എഴുത്തിനെയും മാർക്കിനെയും ബാധിക്കുമെന്ന് പറഞ്ഞാലോ?
സൗത്ത് ഓസ്‌ട്രേലിയൻ സർവകലാശാലയും ഡീക്കിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. പരീക്ഷാ കേന്ദ്രത്തിന്റെ മേൽക്കൂരയുടെ ഉയരവും പരീക്ഷയിലെ പ്രകടനത്തെ ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2011 മുതൽ 2019 വരെ ഓസ്ട്രേലിയൻ സർവകലാശാലയിലെ 15,400 ബിരുദ വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. ഉയർന്ന മേൽക്കൂരയുള്ള ഹാളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് മാർക്ക് കുറഞ്ഞതായി ഗവേഷകസംഘം കണ്ടെത്തി.
ഹാളിലിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, താപനില, വായു നിലവാരത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ തലച്ചോറിനെയും ശരീരത്തെയും ബാധിക്കും. ഇത് പരീക്ഷയിലെ പ്രകടനത്തെയും കാര്യമായി ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇസബെല്ല ബോവർ പറഞ്ഞു. വെർച്വൽ റിയാലിറ്റി ടെസ്റ്റുകളും പഠനത്തിനായി ഉപയോഗിച്ചിരുന്നു. തലയോട്ടിയിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ച് തലച്ചോറിന്റെ പ്രതികരണങ്ങളെ പഠിച്ചു. വിവിധ മുറികളിലായിരിക്കുമ്പോൾ ഹൃദയമിടിപ്പും പരിശോധിച്ചു.
ബുദ്ധിമുട്ടേറിയ ജോലി ചെയ്യുമ്പോൾ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവോ, അതുപോലെയാണ് വലിയ മുറികളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ മസ്തിഷ്കം പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച് പഠനം ആഗോള തലത്തിൽ വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകസംഘം. ഇസബെല്ല ബോവറിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകൾ ശരിയാണെങ്കിൽ പരീക്ഷാ സംവിധാനങ്ങൾ തന്നെ പൊളിച്ചെഴുതേണ്ടി വരുമെന്ന് തീർച്ച.















