ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണാണ് കലയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയിൽ തെളിവുകൾ ലഭിച്ചെന്നും കൊലപാതക വിവരം ലഭിച്ചത് അമ്പലപ്പുഴയിൽ നിന്നാണെന്നും എസ്പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കലയുടെ ഭർത്താവ് അനിൽ സംശയത്തിന്റെ നിഴലിലാണ്. ഇസ്രായേലിൽ നിന്ന് ഇയാളെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും എസ് പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പല രീതിയിലുള്ള പങ്കാണ് കേസിലുള്ളതെന്നും എസ്പി പറഞ്ഞു.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് ഊമക്കത്ത് ലഭിച്ചത്. മാസങ്ങൾക്ക് മുമ്പാണ് കത്ത് ലഭിച്ചത്. കലയെ കാണാതായ സമയത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരിശോധനയിൽ തെളിവുകൾ ലഭിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും എസ്പി കൂട്ടിച്ചേർത്തു.