”ആ ദം പൊട്ടിക്കുമ്പോൾ ഒരു മണമുണ്ട് സാറേ..”ഇങ്ങനെ വിചാരിക്കുന്ന ബിരിയാണി പ്രിയരാകും നമ്മളിൽ പലരും. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയാലോ? മെനുവിലൂടെ കണ്ണോടിച്ച് അവസാനം ഓർഡർ ചെയ്യുന്നതും ബിരിയാണി തന്നെയായിരിക്കും. ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്ന ഭക്ഷണമാണ് ബിരിയാണിയെങ്കിലും ചിലപ്പോഴെങ്കിലും ഇതിലൂടെ പണി കിട്ടാറുമുണ്ട്. അത്തരത്തിൽ ഒരു സ്‌പെഷ്യൽ ബിരിയാണി കഴിച്ച് പണി കിട്ടിയ കഥയാണ് മലപ്പുറം തെന്നല സ്വദേശിയായ 59കാരന് പറയാനുള്ളത്.
ഒന്നര വർഷം മുമ്പാണ് ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുൾ നാസർ സുഹൃത്തായ അദ്ധ്യാപകന്റെ യാത്രയയപ്പുയോഗത്തിൽ പങ്കെടുത്തത്. ഇവിടെ ലെഗോൺ കോഴിയിറച്ചികൊണ്ടുണ്ടാക്കിയ സ്‌പെഷ്യൽ ബിരിയാണി കഴിച്ചതാണ് 59കാരന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്.
ബിരിയാണി കഴിച്ചിറക്കുമ്പോൾ വേദനയും ബുദ്ധിമുട്ടും അബ്ദുൾ നാസറിന് അനുഭവപ്പെട്ടിരുന്നു. എന്നാൽ അത് കാര്യമാക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു. ഒന്നര വർഷം മുമ്പുണ്ടായ സംഭവത്തിന്റെ അനന്തരഫലങ്ങൾ രണ്ടാഴ്ച മുമ്പാണ് പ്രകടമായത്. ശ്വാസതടസം അനുഭവപ്പെടുകയും കടുത്ത ചുമയും കഫത്തിൽ രക്തവും കാണപ്പെട്ടതോടെ സ്‌കാൻ ചെയ്തപ്പോഴാണ് അപകടം മനസിലായത്.
ഒന്നര വർഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിൻ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തിന്റെ അറകളിലായിരുന്നു. തുടർന്ന് ബ്രോങ്കോസ്‌കോപ്പിക്കായി ഡോക്ടർമാർ അബ്ദുൾ നാസറിനെ അമല ആശുപത്രിക്കയച്ചു. ഇവിടെ വച്ച് നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വലിയ എല്ലിൻ കഷ്ണം പുറത്തെടുത്തു. രക്തസ്രാവമില്ലാതെ പുറത്തെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടർമാരും അബ്ദുൾ നസീറും.















