ന്യൂഡൽഹി: റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യ-ഫ്രാൻസ് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെൻ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ള ഫ്രഞ്ച് പ്രതിനിധി സംഘമാണ് ചർച്ച നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് 26 റഫേൽ യുദ്ധവിമാനങ്ങളാകും രണ്ടാം ഘട്ടത്തിൽ ലഭിക്കുക. 50000 കോടിയുടെ ഇടപാടാണ്.
തിങ്കളാഴ്ച ആരംഭിച്ച ചർച്ചകൾ പത്ത് ദിവസത്തോളം നീളുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരം. പ്രത്യേക ലാൻഡിംഗ് ഗിയർ ഉൾപ്പടെ സമുദ്രത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കും വിധത്തിലുള്ള യുദ്ധവിമാനമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശീയ ആയുധങ്ങളും അവയുടെ സവിശേഷതകളെയും ഉൾപ്പെടുത്തിയാകും ഫ്രാൻസ് ഭാരതത്തിനായി യുദ്ധവിമാനം തയ്യാറാക്കി നൽകുക.
അസ്ത്ര എയർ-ടു-എയർ മിസൈൽ, ലാൻഡിംഗ് ഉപകരണങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ പോലുള്ള ഇന്ത്യൻ ആയുധങ്ങളുടെ സംയോജനം ഉൾക്കൊള്ളുന്ന സമഗ്രമായ പാക്കേജാണ് ഫ്രഞ്ച് ഓഫറിലുള്ളത്. പരീക്ഷണ വേളയിൽ ഇന്ത്യൻ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് റാഫേൽ വിമാനത്തിന്റെ ലാൻഡിംഗും ടേക്ക് ഓഫും ഫ്രഞ്ച് വിഭാഗം പ്രദർശിപ്പിച്ചിരുന്നെങ്കിലും തത്സമയ പ്രകടത്തിനായി മറ്റ് ചില ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും. അതും പാക്കേജിന്റെ ഭാഗമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎൻഎസ് ദേഗ ഹോം ബേസ് ആയി പ്രവർത്തിക്കും. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവയുൾപ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകളിൽ നിന്നാകും റഫേൽ വിമാനം പ്രവർത്തിപ്പിക്കുക.















