മലപ്പുറം : അനര്‍ഹമായി യാതൊന്നും മുസ്ലീങ്ങള്‍ നേടിയിട്ടില്ലെന്ന് കെടി ജലീൽ . സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ജലീലിന്റെ ഈ അവകാശവാദം.
അനര്‍ഹമായി യാതൊന്നും മുസ്ലീങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. അന്യരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത് വിശ്വാസപരമായിത്തന്നെ നിഷിദ്ധമാണെന്നുമാണ് ജലീൽ പറയുന്നത് .
മുസ്ലീം സംവരണ ക്വോട്ടയില്‍ പോലും യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്തത് കാരണം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റാന്‍ അറുപതുകളിലും എഴുപതുകളിലും അവര്‍ക്ക് സാധിച്ചില്ല. അനര്‍ഹമായി യാതൊന്നും മുസ്ലീങ്ങള്‍ നേടിയിട്ടില്ല. അങ്ങിനെ വല്ലതും ചൂണ്ടിക്കാണിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അത് തിരിച്ചു നല്‍കാന്‍ അവര്‍ സന്നദ്ധരാകും
മുസ്ലീം സമുദായത്തിനുള്ള സംവരണമാണ് 12%. ജനറല്‍ മെറിറ്റിലുള്ള 50%-ത്തിലേക്ക് മുസ്ലീങ്ങള്‍ക്ക് മല്‍സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടി ഉള്‍പ്പെടാനാകും. അതിനു നില്‍ക്കാതെ വിദേശത്ത് ഉയര്‍ന്ന ശമ്പളത്തിന് ജോലിക്ക് പോകാനാണ് വലിയൊരു ശതമാനം അഭ്യസ്തവിദ്യരായ മുസ്ലീങ്ങള്‍ക്കും താല്‍പര്യം. സംവരണ ആനുകൂല്യമില്ലാത്ത ഉയര്‍ന്ന ശ്രേണിയില്‍ പെടുന്നവര്‍, വിദേശത്ത് 2 ലക്ഷം ശമ്പളം കിട്ടുന്നതിനെക്കാള്‍ സ്വന്തം നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ 25000 രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ ചേരാനാണ് മുന്‍ഗണന നല്‍കുക.
ഒരുപക്ഷെ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി ലീവെടുത്ത് വിദേശത്ത് പോകുന്നവരില്‍ നല്ലൊരു ശതമാനവും മുസ്ലീം ജീവനക്കാരാണ്. ഇവര്‍ ദീര്‍ഘലീവെടുത്ത് പോകുന്നത് കൊണ്ട് അവരുടെ തസ്തികയില്‍ പി.എസ്.സിക്ക് സ്ഥിര നിയമനം നടത്താനും കഴിയില്ല. എന്തുകൊണ്ടെന്നാല്‍ ഏത് സമയത്ത് തിരിച്ചു വന്നാലും അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ജലീൽ പറയുന്നു.















