ന്യൂഡൽഹി: പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ 22,000 പുസ്തകങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയായ അസ്മിതയ്‌ക്ക് തുടക്കമായി. വിദ്യാഭ്യാസ മന്ത്രാലയവും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അസ്മിത-ASMITA (Augmenting Study Materials in Indian Languages through Translation and Academic Writing) എന്നതാണ് പദ്ധതി.
ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് മുതൽക്കൂട്ടാകും പുതിയ പദ്ധതിയെന്ന് യുജിസി ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു. വിവർത്തനത്തിനും പുസ്തകത്തിന്റെ യഥാർത്ഥ പതിപ്പിനുമായി ഈ പുസ്തകങ്ങൾ സഹായിക്കും. അഞ്ച് വർഷത്തിനുള്ളിൽ 22 ഭാഷകളിലായി 1,000 പുസ്തകങ്ങൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ നിന്നുള്ള അംഗ സർവകലാശാലകൾക്കൊപ്പം പതിമൂന്ന് നോഡൽ സർവകലാശാലകളും പുസ്തക നിർമാണത്തിന് നേതൃത്വം വഹിക്കും.
ഓരോ ഭാഷയിലും പുസ്തകമെഴുതുന്നതിനായി ഓരെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രക്രിയയാണ് (എസ്ഒപി) സൃഷ്ടിച്ചിരിക്കുന്നത്. നോഡൽ ഉദ്യോഗസ്ഥരെ കണ്ടെത്തുക, എഴുത്തുകാർ, തലക്കെട്ട് നൽകൽ, പ്രമേയവും ഉള്ളടക്കവും, എഴുത്തും തിരുത്തലുകളും, ആദ്യപതിപ്പ് തയ്യാറാക്കൽ, ഡിസൈനിംഗ്, പ്രൂഫ്-റീഡിംഗ്, ഇ-പബ്ലിക്കേഷൻ എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെയാകും ഓരോ പുസ്തകവും പുറത്തിറങ്ങുകയെന്നും അതിസൂക്ഷമമായാകും രചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ഇന്ത്യൻ ഭാഷകളിലെയും പദങ്ങൾക്കും അവയുടെ അർത്ഥങ്ങൾക്കുമായി “ബഹുഭാഷാ ശബ്ദകോശ്” എന്ന സംവിധാനവും വിദ്യാഭ്യാസ മന്ത്രാലയവും പുറത്തിറക്കി. ഭാരതീയ ഭാഷാ സമിതിയുമായി സഹകരിച്ച് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (സിഐഐഎൽ) ഈ സംരംഭം വികസിപ്പിക്കും. ഐടി, വ്യവസായം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഭാരതീയ പദങ്ങളും ശൈലികളും വാക്യങ്ങളും ഉപയോഗിക്കാൻ ഈ ശബ്ദകോശം സഹായിക്കുമെന്ന് യുജിസി അറിയിച്ചു.















