മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. 24 വർഷങ്ങൾക്കുശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. വർഷങ്ങളുടെ കഥ പറയാനുണ്ട് ദേവദൂതൻ എന്ന സിനിമയ്‌ക്കും സിബി മലയിലിനും. ദേവദൂതനിൽ നായകനായി ആദ്യം തീരുമാനിച്ചത് മാധവനെ ആയിരുന്നുവെന്ന് സംവിധായകൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവദൂതൻ എന്ന സിനിമയ്‌ക്ക് പിന്നിലുള്ള നീണ്ട വർഷത്തെ അധ്വാനത്തിന്റെ കഥ സിബി മലയിൽ പറഞ്ഞത്.
“ദേവദൂതന്റെ കഥ മനസ്സിൽ രൂപപ്പെട്ടു വന്നപ്പോൾ അത് എഴുതാൻ പത്മരാജൻ സാറിനെയാണ് ഓർത്തത്. എന്നാൽ തിരക്കുകൾ കാരണം അദ്ദേഹത്തിന് അത് എഴുതാൻ കഴിഞ്ഞില്ല. പിന്നീടാണ് രഘുനാഥ് പാലേരി വരുന്നത്. 83 കാലഘട്ടത്തിൽ എന്റെ ആദ്യ സിനിമയ്‌ക്ക് രൂപപ്പെടുത്തിയ കഥാതന്തുവായിരുന്നു ഇതിന്റേത്. ഒരു വർഷത്തോളം ഞാനും രഘുവും ചേർന്ന് എഴുതി പൂർത്തിയാക്കിയതാണ് തിരക്കഥ. എന്നാൽ അന്നത് നടന്നില്ല. പിന്നീട് 18 വർഷങ്ങൾക്ക് ശേഷം സ്ക്രിപ്റ്റിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയാണ് ദേവദൂതൻ എന്ന പേരിൽ സിനിമ ചെയ്തത്. മോഹൻലാലിനെ കൊണ്ടുവരാൻ പറ്റുന്ന രീതിയിൽ കഥയിൽ മാറ്റങ്ങൾ വരുത്തി. അതാണ് 2000-ൽ കണ്ട ദേവദൂതൻ. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരു തലമുറ ഇന്നും ഉണ്ടെന്ന തിരിച്ചറിവിലാണ് 24 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തീയറ്ററിലേക്ക് എത്തിക്കുന്നത്”.
“ഹൊറർ സ്റ്റോറി പറയാൻ അല്ല ദേവദൂതനിലൂടെ ഉദ്ദേശിച്ചത്. അതൊരു പ്രണയകഥയാണ്. മരിച്ചുപോയ ഒരാളുടെ ആത്മാവിന് അവന്റെ കാമുകിയോട് എന്തോ പറയണം. അതിനൊരു മാധ്യമം കണ്ടെത്തുകയായിരുന്നു. മൂന്ന് തലത്തിലൂടെയാണ് ആത്മാവ് സംവദിക്കുന്നത്. ആദ്യത്തെ വേർഷനിൽ ഏഴ് വയസ്സുകാരൻ കുട്ടിയുടെ ഭയത്തിലൂടെയായിരുന്നു. രണ്ടാമത്തെ വേർഷനിൽ ക്യാമ്പസിലെ ഒരു പ്രണയത്തിലൂടെയായിരുന്നു. മൂന്നാമത്തെ വേർഷനിൽ സംഗീതത്തിലൂടെയും. മൂന്നാമത്തെ വേർഷനാണ് നമ്മൾ കണ്ട ദേവദൂതൻ. കൊമേഷ്യൽ എലമെന്റ് എല്ലാം മാറ്റി നിർത്തിക്കൊണ്ട് എഡിറ്റ് ചെയ്ത ഒരു വേർഷൻ ആയിരിക്കും പുതുതായി റിലീസ് ചെയ്യുന്നത്”.
“ആദ്യത്തെ സ്ക്രിപ്റ്റ് കാസ്റ്റിങ്ങിലേക്കൊന്നും എത്തിയിരുന്നില്ല. കുട്ടിയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല എങ്കിലും നിഖിൽ മഹേശ്വരന്റെയും അലീനയുടെയും കഥാപാത്രം ചെയ്യാൻ രണ്ടുപേരെ ഞാനും രഘുനാഥ് പലേരിയും മനസ്സിൽ കണ്ടിരുന്നു. നസറുദ്ദീൻ ഷായും മാധവിയുമായിരുന്നു. പിന്നീട് അത് വേണ്ടെന്നുവച്ച് മാധവനെ നായകനാക്കി ചിത്രം എടുക്കാമെന്ന് വിചാരിച്ചു. എന്നാൽ മാധവനിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മോഹൻലാലിലേക്ക് എത്തുകയായിരുന്നു. മോഹൻലാൽ കഥ കേട്ടു, ചെയ്യാൻ താല്പര്യവും പ്രകടിപ്പിച്ചു. അങ്ങനെയാണ് മോഹൻലാലിനായി സ്ക്രിപ്റ്റ് മാറ്റിയെഴുതിയത്. ക്യാമ്പസിലെ ഒരു പഴയ സ്റ്റുഡന്റായി മോഹൻലാലിനെ എത്തിച്ചു”- സിബി മലയിൽ പറഞ്ഞു.















