മുംബൈ: ശുചീകരണ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനുമായി മറാത്തി നാടകമായ ‘അസ്തിത്വ’യുടെ പ്രത്യേക ഷോകൾ ബിഎംസി സംഘടിപ്പിക്കുന്നു. മികച്ച പ്രതികരണമാണ് ഇതിന് നഗരത്തിൽ നിന്നും ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. നഗരം വൃത്തിയായി സൂക്ഷിക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന തൊഴിലാളികളെ അഭിനന്ദിക്കുക എന്നതാണ് ഈ നാടകത്തിന്റെ ലക്ഷ്യം.
മുളുണ്ട് വെസ്റ്റിലെ മഹാകവി കാളിദാസ്, 22 ന് ബോറിവലി വെസ്റ്റിൽ കേശവ് സീതാറാം താക്കറെ, 23 ന് ബൈക്കുള്ള ഈസ്റ്റിലെ അണ്ണാഭൗ സാഥെ തുടങ്ങിയ മൂന്ന് തിയേറ്ററുകളിൽ സൗജന്യമായാണ് നാടകം പ്രദർശിപ്പിക്കുന്നത്. തൊഴിലാളികളുടെ കഠിനാധ്വാനവും ദൈനംദിന വെല്ലുവിളികളും തിരിച്ചറിഞ്ഞ് അവരുടെ മനോവീര്യം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിഎംസി വക്താക്കൾ അറിയിച്ചു.
സ്വപ്നീൽ ജാദവ് രചനയും സംവിധാനവും നിർവ്വഹിച്ച ‘അസ്തിത്വ’ ദൈനംദിന ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ട ബന്ധങ്ങളുടെ കൂടി കഥയാണ് പറയുന്നത്.
”ഈ നാടകം അവരുടെ ജീവിതത്തെയും ദൈനംദിന സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ജീവനക്കാർ വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്, സങ്കൽപ്പിക്കാനാവാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു,” അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ ഡോ.സുധാകർ ഷിൻഡെ പറഞ്ഞു.