സ്വപ്നം പോലെയൊരു യാത്ര . അത് ആരംഭിച്ചത് ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് . എത്തി നിന്നത് ഇന്ത്യൻ സൈന്യത്തിലും . അതാണ് കേണൽ സ്വപ്ന റാണയുടെ ജീവിതം . നിശ്ചയദാർഢ്യവും ശക്തിയും എങ്ങനെ മികച്ച വിജയത്തിലേക്ക് നയിക്കുമെന്ന് പഠിപ്പിക്കുന്ന ജീവിതം .
സോളൻ ജില്ലയിലെ ഭവാനിപൂരിലാണ് സപ്ന ജനിച്ചതും വളർന്നതും. കന്നുകാലികളെ പരിപാലിച്ചായിരുന്നു സ്വപ്ന റാണയുടെ ബാല്യകാല ജീവിതം . അച്ഛൻ രാജേന്ദർ താക്കൂർ അധ്യാപകനും അമ്മ കൃഷ്ണ താക്കൂർ വീട്ടമ്മയുമായിരുന്നു .
ദാരിദ്രവും , കഷ്ടതയും തളർത്തുമ്പോഴും സ്വന്തം രാജ്യത്തിന് താൻ കാവൽ നിൽക്കുന്ന സ്വപ്നം ആ കുഞ്ഞിനെ സന്തോഷിപ്പിച്ചു . ഹിമാചൽ പ്രദേശ് സർവ്വകലാശാലയിൽ നിന്ന് എംബിഎ പഠിച്ച ശേഷം സിവിൽ സർവീസസിന് തയ്യാറെടുക്കുക എന്നതായിരുന്നു ആദ്യ ആഗ്രഹം.
കോളേജ് പഠനകാലത്ത് സോളനിലെ 1 എച്ച്പി ഗേൾസ് എൻസിസി ബറ്റാലിയനിൽ സീനിയർ അണ്ടർ ഓഫീസറായി സേവനമനുഷ്ഠിച്ചു, ഇത് സൈനിക മികവിലേക്കുള്ള പാതയുടെ തുടക്കമായി. വളരെ അച്ചടക്കവും പ്രതിബദ്ധതയുമുള്ള ഒരു കേഡറ്റായിരുന്നു സ്വപ്ന . കാർഗിൽ ജില്ലയിലെ ആദരണീയമായ കാർഗിൽ വിജയ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹിമാചൽ പ്രദേശിൽ നിന്നുള്ള ഏക എൻസിസി കേഡറ്റായിരുന്നു അവർ. കേണൽ റാണ 2003-ൽ സർവീസ് സെലക്ഷൻ ബോർഡ് പാസായതിന് ശേഷം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ചേർന്നു. 2004-ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു . 2004-ൽ ആർമി ഓർഡനൻസ് കോർപ്‌സിൽ കമ്മീഷൻ ചെയ്യപ്പെട്ട സപ്‌ന, ആർമി ഓർഡനൻസ് കോർപ്‌സ് സെൻ്ററിന്റെയും സ്‌കൂളിന്റെയും കമാൻഡൻ്റ് ഉൾപ്പെടെ നിരവധി അഭിമാനകരമായ നിയമനങ്ങൾ വഹിച്ചിട്ടുണ്ട്.
തന്റെ മൂന്ന് മക്കളിൽ, പഠനത്തിൽ മിടുക്ക് കാട്ടിയത് സ്വപ്നയാണെന്ന് അമ്മ കൃഷ്ണ ഠാക്കൂർ പറയുന്നു . “ഞങ്ങൾ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ളവരാണ്, ഞങ്ങളുടെ ഗ്രാമത്തിനോ പഞ്ചായത്തിനോ അപ്പുറത്തേക്ക് ഞങ്ങളുടെ മകൾക്ക് പോകാ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,”- കൃഷ്ണ ഠാക്കൂർ പറയുന്നു
ഇന്ന് ആ മകൾ നോർത്ത് ഈസ്റ്റിലെ ആർമി സർവീസ് കോർപ്സ് ബറ്റാലിയന്റെ കമാൻഡാണ് . ഈ നേട്ടം കൈവരിക്കുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള ആദ്യ വനിതാ ഓഫീസറും സ്വപ്നയാണ്. അർഹതയ്‌ക്കുള്ള അംഗീകാരമായി സേനാ മെഡലും ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡും സ്വപ്നയ്‌ക്ക് ലഭിച്ചിട്ടുണ്ട്.















