കിലോക്കണക്കിന് ഭക്ഷണം ഒന്നിച്ച് കഴിക്കുന്ന ചലഞ്ചിനിടെ (മുക്ബാംഗ് സ്ട്രീമിംഗ്) ചൈനീസ് ഇൻഫ്ലുവൻസർ അന്തരിച്ചു. ചലഞ്ചിന്റെ തത്സമയ സംപ്രേഷണം ചാനലിലൂടെ പുറത്തുവിടുന്നതിനിടെ ആയിരു്നനു അന്ത്യം. 24-കാരിയായ പാൻ ഷിയോടിംഗ് ആണ് അന്തരിച്ചത്. മണിക്കൂറുകളോളം തുടർച്ചയായി ഭക്ഷണം കഴിക്കുന്ന തരത്തിലുള്ള ചലഞ്ചുകൾ സ്ഥിരമായി ചെയ്യാറുള്ള മുക്ബാംഗ് സ്ട്രീമറായിരുന്നു ഷിയോടിംഗ്.
ഇത്തരത്തിലുള്ള അപകടകരമായ വെല്ലുവളികൾ ഏറ്റെടുക്കരുതെന്ന് യുവതിയുടെ മാതാപിതാക്കളും ആരാധകരും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷിയോടിംഗ് കേട്ടിരുന്നില്ല. ഒരുനേരത്തെ ഭക്ഷണമായി 10 കിലോ ആഹാരമാണ് അവർ കഴിച്ചിരുന്നത്. ജൂലൈ 14നായിരുന്നു ഇവർ മരിച്ചത്. ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രേക്ഷകരുമായി തത്സമയം സംവദിക്കുന്നതിനൊപ്പം വലിയ അളവിൽ ഭക്ഷണം കഴിക്കുന്ന ഓൺലൈൻ ചലഞ്ചിനെയാണ് മുക്ബാംഗ് എന്ന് വിശേഷിപ്പിക്കുന്നത്. 2005 കാലഘട്ടത്തിൽ ദക്ഷിണ കൊറിയയിലാണ് ഇത്തരം മുക്ബാംഗ് സ്ട്രീമിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇത് ലോകമെങ്ങും ജനപ്രീതി നേടുകയും നിരവധി യൂട്യൂബർമാർ ഇത് അനുകരിക്കുകയും ചെയ്യുന്നു.















