പ്രതീക്ഷിക്കാത്ത സമയത്താണ് പ്രകൃതി ദുരന്തങ്ങൾ നമ്മെ കവരുന്നത്. എന്തുചെയ്യണമെന്നറിയാതെ നിസഹായനായി നിൽക്കാനെ ചിലപ്പോൾ ഉറ്റവർക്ക് സാധിക്കൂ. മണ്ണിടിഞ്ഞും ഉരുളെടുത്തും ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും ഉറ്റവരെ കണ്ടെത്താൻ സാധിക്കാത്തവരും നിരവധിയാണ്. അത്യുധുനിക സംവിധാനങ്ങൾ ഉണ്ടെങ്കിലും അവയ്‌ക്കൊന്നും കണ്ടെത്താൻ സാധിക്കാത്ത വിധം പ്രകൃതി മനുഷ്യജീവനെടുത്തിട്ടുണ്ടാകും.
പ്രകൃതി ദുരന്തങ്ങളിൽ ഭൂമിക്കടിയിൽപെടുന്നവരെ കണ്ടെത്താൻ പുത്തൻ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിലെ വിദ്യാർത്ഥികൾ. ഹൃദയമിടിപ്പ് തുടങ്ങി ശരീരത്തിലെ ഓരോ ചെറു ചലനങ്ങളിലൂടെ വരെ മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ സഹായിക്കുന്ന ഡ്രോൺ ആണ് മലയാളി വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തത്.
റഡാർ ഗ്രാവിറ്റി സെൻസർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 16 മീറ്റർ ആഴത്തിലുള്ളവയെ വരെ കണ്ടെത്താൻ ഉപകരണത്തിന് സാധിക്കും. അപകടത്തിൽപെട്ട മനുഷ്യൻ കിടക്കുന്നതെങ്ങനെയെന്ന് ഉപകരണത്തിലൂടെ അറിയാൻ സാധിക്കും. ആറ് കിലോ ഭാരം താങ്ങാനുള്ള ശേഷി ഇതിനുണ്ടെന്നും ഒരു വർഷമെടുത്താണ് ഡ്രോൺ യാഥാർത്ഥ്യമാക്കിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സാങ്കേതികവിദ്യ കൊണ്ട് സാധാരണക്കാർക്ക് ഗുണമുണ്ടാവുകയെന്ന ആശയത്തിൽ നിന്നാണ് ഡ്രോൺ പിറവിയെടുത്തതെന്നും വിദ്യാർത്ഥികൾ പറയുന്നു. വർക്കിംഗ് മോഡലായതിനാൽ തന്നെ ഉപകരണം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.















