ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്നദൗത്യമായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി സംഘത്തിലെ രണ്ട് പേർ ടെക്സാസിലെ നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിൽ പരിശീലനത്തിനൊരുങ്ങുന്നുവെന്ന് ഇസ്രോ. വരുന്ന മാസം മുതലാകും ഇവർക്ക് പരിശീലനം നൽകുക. നാസയും ഇസ്രോയും സംയുക്തമായാണ് പരീശിലന പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷം അവസാനം യാത്രികരിലൊരാളെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുകയാണ് ലക്ഷ്യം. സ്വകാര്യ അമേരിക്കൻ കമ്പനികളായ സ്പേസ് എക്സും അക്സോമിയവും സംയുക്തമായാകും ഗഗൻയാത്രികനെ അന്താരാഷ്‌ട്ര നിലയത്തിലെത്തിക്കുക.
ഇന്ത്യൻ വ്യോമസേനയിലെ നാല് ടെസ്റ്റ് പൈലറ്റുമാരുടെ സംഘത്തിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് പേരെ ഐഎസ്എസ് മൊഡ്യൂളുകളും പ്രോട്ടോക്കോളുകളും പരിചയപ്പെടുത്തും. ബഹിരാകാശ നിലയത്തിൽ ഇവർ അതികഠിനമായ പരിശീലനങ്ങൾക്ക് വിധേയരാകും. അടിയന്തരഘട്ടത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ, ദൗത്യത്തിന് ഉപയോഗിക്കുന്ന സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങൾ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളും ഇരുവരെയും പഠിപ്പിക്കും. നേരത്തെ മോസ്കോയിലെ യൂറി ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിംഗ് സെൻ്ററിലും പരിശീലനം നേടിയിട്ടുണ്ട്.
2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനവേളയിലാണ് ഗഗൻയാൻദൗത്യത്തിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച് ധാരണയായത്. ബഹിരാകാശ പര്യവേക്ഷണ രംഗത്തും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ദൗത്യം യാഥാർത്ഥ്യമാകുന്നതോടെ ഐഎസ്എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ സഞ്ചാരിയെന്ന പുതു ചരിത്രമാകും പിറവിയെടുക്കുക.















