ബാലി: ഇന്തോനേഷ്യയിൽ അവധിക്കാലമാഘോഷിക്കാൻ എത്തിയ ഓസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് പട്ടിയിറച്ചി നൽകി കബളിപ്പിച്ചതായി റിപ്പോർട്ട്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടക്കാരിൽ നിന്ന് നൂറുക്കണക്കിന് കിലോഗ്രാം പട്ടിയിറച്ചി ബാലി അധികൃതർ പിടികൂടി. ദ്വീപ് രാജ്യമായ ഇന്തോനേഷ്യയിൽ പട്ടിയിറച്ചിയുടെ വിപണനം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.
ബാലിയിലെ ജെംബ്രാണ ജില്ലയിൽ നിന്ന് മാത്രം പട്ടിയിറച്ചി കുത്തിവച്ച 500 സ്ക്യൂവേഴ്സ് ആണ് പിടികൂടിയത്. കൂടാതെ വിവിധ വിൽപ്പനക്കാരിൽ നിന്നായി 56 കിലോഗ്രാം പട്ടിയിറച്ചിയും പിടികൂടി. ഈയാഴ്ച നടത്തിയ പരിശോധനയിൽ പട്ടിയിറച്ചി വിൽക്കുന്ന മൂന്ന് കച്ചവടക്കാരെ കസ്റ്റഡിയിലെടുത്തതായി ബാലി പബ്ലിക്ക് ഓർഡർ ഏജൻസി അറിയിച്ചു.
അനധികൃതമായി ഇറച്ചി വിൽക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പ് നൽകിയതിന് ശേഷം തെറ്റ് വീണ്ടുമാവർത്തിച്ചാൽ മാത്രമേ സ്ഥാപനം പൂട്ടിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. പട്ടിയിറച്ചി എന്തുകൊണ്ടാണ് നിരോധിച്ചതെന്ന് വിൽപ്പനക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. പട്ടിയിറച്ചി എന്നത് ഒരു ഭക്ഷണമല്ല, അത് പല രോഗങ്ങൾക്കും കാരണമാകും, പട്ടിയിറച്ചി ആരോഗ്യദായകമാണെന്ന തരത്തിൽ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കരുതെന്നും പബ്ലിക്ക് ഓർഡർ ഏജൻസി പറയുന്നു.