ഇരിങ്ങാലക്കുട : വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവർക്ക് സഹായവുമായി പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം ഭാരവാഹികൾ. നാലമ്പല തീർത്ഥാടനത്തോനുബന്ധിച്ച് പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ലഭിച്ച മുഴുവൻ വരുമാനവും ദുരിതബാധിതർക്ക് നൽകാനാണ് ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. 3,04,480 രൂപയാണ് വയനാട്ടിലേക്കായി നൽകുകയെന്ന് പായമ്മൽ ദേവസ്വം ചെയർമാൻ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരി അറിയിച്ചു.

ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. അവർക്ക് വേണ്ടി എന്താണ് ചെയ്യാൻ സാധിക്കുകയെന്ന ആലോചനയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവശ്യസാധനങ്ങളായോ പണമായോ സഹായം കൈമാറും. ഇതിനായി ജില്ലാ കളക്ടറേറ്റുമായി ബന്ധപ്പെട്ടതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉരുൾപൊട്ടലിന്റെ നാലാം ദിനവും മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും ഇന്ന് തെരച്ചിൽ നടത്തുന്നുണ്ട്.
ഇന്ന് നാല് മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളുമാണ് ഇന്ന് കണ്ടെടുത്തത്. വെള്ളാർമല സ്‌കൂളിന് സമീപത്ത് നിന്നും, മേപ്പാടിയിൽ നിന്നും ചുങ്കത്തറ കൈപ്പിനിയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരണസംഖ്യ 295 ആയി ഉയർന്നു.
86 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു വീട് പോലുമില്ലാതെ പൂർണമായും തകർന്ന നിലയിലാണ് പ്രദേശം. വീടുകൾ നിന്നയിടത്ത് കല്ലും മണ്ണും മാത്രമാണുള്ളത്.















