അബുദാബി: യുഎഇയിൽ കൊളള സംഘത്തിനെതിരെ വിചാരണയ്ക്ക് ഉത്തരവിട്ട് അബുദാബി കോടതി. പിടിച്ചുപറി നടത്തിയതായി കണ്ടെത്തിയ നൂറുപേരടങ്ങുന്ന സംഘത്തിനെതിരെയാണ് അബുദാബി കോടതി വിചാരണയ്‌ക്ക് ഉത്തരവിട്ടത് .ഈ സംഘം സമൂഹത്തിനു ഭീഷണിയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാജ്യസുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് വിചാരണ. ബെഹലൂൽ ഗ്യാങ് എന്ന പേരിൽ അറിയപ്പെടുന്ന സംഘത്തിനെതിരെ ഏഴ് മാസം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് നടപടി. നിയമവിരുദ്ധ മാർഗത്തിലൂടെ പണം സമ്പാദിക്കുന്നതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചു. ആയുധങ്ങളുമായി എത്തി ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയിരുന്നത്.
പണത്തിന്റെ ഉറവിടം മറച്ചുവയ്‌ക്കാൻ കള്ളപ്പണം വെളുപ്പിച്ചതായും സമൂഹമാധ്യമങ്ങൾ വഴി കുറ്റകൃത്യങ്ങൾ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ ഡോ ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.







