ന്യൂഡൽഹി: ഇന്ത്യയുടെ സ്വയം പര്യാപ്തയിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി. തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാക്ട് എയർക്രാഫ്റ്റായ മാർക്ക് 2 യുദ്ധവിമാനങ്ങൾ 2026 മാർച്ചോടെ പറക്കൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2029 മുതൽ വാണിജ്യ ഉത്പാദനം ആരംഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തദ്ദേശീയ യുദ്ധവിമാന പദ്ധതിയുടെ ഭാഗമായാണ് ഇത്.
അമേരിക്കയിലെ ജനറൽ ഇലക്ട്രിക് കമ്പനിയിൽ നിർമിച്ച എഞ്ചിനുകളാണ് ലൈറ്റ് കോംബാറ്റ് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. LCA മാർക്ക് 1, Mark 1A എന്നിവയിൽ GE-404 എഞ്ചിൻ ഉപയോഗിക്കും. LCA Mark 2-ൽ ഘടിപ്പിക്കുന്ന GE-414 തദ്ദേശീയമായി ഇന്ത്യയിൽ നിർമിക്കും. നിലവിലുള്ള മിറാഷ് 2000, ജാഗ്വാർ, മിഗ്-29 വിമാനങ്ങൾക്ക് പകരമായും എൽസിഎ മാർക്ക് 2 അവതരിപ്പിക്കുക. അടുത്ത 10-15 വർഷത്തിനുള്ളിൽ 250-ലധികം വിമാനങ്ങൾ വിന്യസിക്കും.
ആസ്ത്ര എയർ-ടു-എയർ മിസൈൽ, സ്‌മാർട്ട് ആൻ്റി എയർഫീൽഡ് വെപ്പൺസ് തുടങ്ങിയ തദ്ദേശീയ ആയുധങ്ങളും എൽസിഎ മാർക്ക് 2-ൽ സജ്ജീകരിക്കും. ഡിആർഡിഒയും ഇന്ത്യൻ വ്യോമസേനയും സംയുക്തമായി രൂപകൽപന ചെയ്യുന്ന മാർക്ക് 2-ന്റെ കയറ്റുമതി ഓർഡറുകൾ തേടുന്നുണ്ട്.
വ്യോമസേന 180 LCA മാർക്ക് 1A വിമാനങ്ങൾക്കായി കരാർ ഒപ്പിട്ടിട്ടുണ്ട്. 2032-ഓടെ ഇവ വിന്യസിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാക്ട് എയർക്രാഫ്റ്റിന്റെ വാണിജ്യ ഉത്പാദനം 2035-ഓടെ ആരംഭിക്കുമെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.















