ന്യൂഡൽഹി: പ്രകൃതിദുരന്തങ്ങളുടെ ഭീഷണി മുൻകൂട്ടി അറിയാൻ പുതിയ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 (Earth Observation Satellite-08) സ്വാതന്ത്രദിനപുലരിയിൽ കുതിച്ചുയരും. കുഞ്ഞൻ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന എസ്എസ്എൽവി-ഡി-3ന്റെ ചിറകിലേറിയാകും ഇഒഎസ്-08 കുതിക്കുക.
എസ്എസ്എൽവിയെന്ന ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാകും ഇഒഎസ്-08. 175.5 കിലോഗ്രാം മാത്രമാണ് ഉപഗ്രഹത്തിന്റെ ഭാരം. 37.4 ഡിഗ്രി ചെരിവോടുകൂടി വൃത്താകൃതിയിലുള്ള ലോ എർത്ത് ഓർബിറ്റിൽ 475 കിലോമീറ്റർ ഉയരത്തിലാണ് ഇഒഎസ്-08 പ്രവർത്തിക്കുക. ഒരുവർഷത്തെ ആയുസാണ് ഉപഗ്രഹത്തിനുള്ളത്.
ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി പേലോഡ്, SiC യുവി ഡോസിമീറ്റർ എന്നിങ്ങനെ മൂന്ന് പേലോഡുകളാണ് ഉപഗ്രഹം വഹിക്കുന്നത്. പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡും ഇതിൽ ഉൾപ്പെടുന്നു. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെയെല്ലാം നിരീക്ഷണങ്ങൾക്കും ഇവ ഉപകരിക്കും.
പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, ഗഗൻയാൻ ദൗത്യത്തിനുള്ള പിന്തുണ എന്നിവയാണ് ഇഒഎസ്-08-ന്റെ പരമ പ്രധാനമായ ലക്ഷ്യം. സമുദ്രോപരിതലത്തിലെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ നിരീക്ഷിക്കാനും ഉപഗ്രഹം സഹായിക്കും.















