കേരളത്തിൽ നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന അപൂർവയിനം തുമ്പിയെ വീണ്ടും കണ്ടെത്തി ഗവേഷകർ. തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ (എസ്ഇആർഎൽ) ഗവേഷക സംഘമാണ് ഗ്ലിപ്റ്റോബാസിസ് ഡെൻ്റിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മൂങ്ങവലച്ചിറകനെ കണ്ടെത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ രാമവർമപുരം, പാലക്കാട് ജില്ലയിലെ പുതുനഗരം, മലപ്പുറം, കണ്ണൂർ ജില്ലയിലെ പള്ളിക്കുന്ന്, ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ ഇവയെ ഗവേഷകർ കണ്ടെത്തി.
ഈ അപൂർവ്വയിനം തുമ്പിയെ 75 വർഷത്തിനുശേഷമാണ് വീണ്ടും കേരളത്തിൽ കണ്ടുകിട്ടുന്നത്. ഗവേഷകരായ ടി.ബി. സൂര്യനാരായണൻ, ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിൻഡി എബ്രഹാം എന്നിവർ നടത്തിയ പഠനത്തിലാണ് മൂങ്ങവലച്ചിറകനെ കണ്ടെത്തിയത്. നേരത്തെ, നേപ്പാളിൽ നിന്നും ഗ്ലിപ്‌റ്റോബാസിസ് ഇനമായ ഗ്ലിപ്‌റ്റോബാസിസ് കോർണൂട്ടയെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ ഒരിനം തുമ്പിയെ കണ്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പകൽസമയങ്ങളിൽ പുല്ലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രി സമയങ്ങളിലാണ് പ്രധാനമായും സഞ്ചരിക്കുന്നത്. രാത്രി സമയങ്ങളിൽ ലൈറ്റുകളും വിളക്കുകളിലെ വെട്ടവും ഈ അപൂർവ്വയിനം തുമ്പിയെ ആകർഷിക്കുന്നു. സെപ്തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് കേരളത്തിൽ മൂങ്ങവലച്ചിറകൻ പൊതുവേ കാണപ്പെടുന്നത്. അന്താരാഷ്‌ട്ര ശാസ്ത്ര ജേർണലായ സൂടാക്‌സയിലാണ് ഈ തുമ്പിയെ പറ്റിയുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.















