പാലക്കാട്: 17-കാരന് നേരെ പൊലീസിന്റെ ക്രൂര മർദ്ദനം. പാലക്കാട് നെന്മാറയിലാണ് സംഭവം. ആൾവാശേരി സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു വിദ്യാർത്ഥി. അതുവഴി വന്ന പൊലീസ് ജീപ്പ് റോഡിൽ നിർത്തിയ ശേഷം 17 കാരനെ അടുത്തേക്ക് വിളിച്ചു. ചെന്നപ്പോൾ തലമുടിയിൽ പിടിച്ചുവലിച്ച് ജീപ്പിന്റെ ഡോറിനുളളിലൂടെ തല മാത്രം അകത്തേക്ക് ഇട്ട് മർദ്ദിച്ചുവെന്നാണ് ആരോപണം.
കുട്ടിയെ എസ്ഐ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും വിവരം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വാദം. നെന്മാറ സ്റ്റേഷനിലെ എസ്‌ഐ രാജേഷിനെതിരെയാണ് ആരോപണം. കുട്ടിയുടെ മുഖത്തും തലക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറ ആശുപത്രിയിൽ ചികിത്സയിലാണ്.
മുടിയിൽ പിടിച്ച് വലിക്കുകയും തല ജീപ്പിനകത്തേക്ക് വലിച്ചിട്ട് മുഖത്ത് ഇടിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു. കടയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ പൊലീസ് വന്നു. എന്നെ അടുത്തേക്ക് വിളിച്ചു. ഉടനെ മുടിയിൽ പിടിച്ച് തല ജീപ്പിനകത്തേക്ക് വലിച്ചിട്ടു. തലയിലും മുഖത്തും അടിച്ചു. കണ്ണിന്റെ ഭാഗത്താണ് ഇടി കിട്ടിയതെന്നും തല അനക്കാൻ കഴിയുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.
കഞ്ചാവ് പരിശോധനയാണ് നടന്നതെന്നും വിദ്യാർത്ഥിയുടെ പക്കൽ കഞ്ചാവ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്നും പൊലീസ് പറഞ്ഞു. കുട്ടി എന്തോ ചവയ്‌ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി. പോക്കറ്റിൽ കയ്യിടുന്നത് കണ്ടപ്പോൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും എസ്ഐ വിശദീകരിച്ചു.