ധാക്ക: രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശിൽ ധാക്കയിലെ ഇന്ത്യൻ വീസ ആപ്ലിക്കേഷൻ സെന്ററിൽ പ്രതിഷേധം. വീസ നടപടികൾക്ക് കാലതാമസം വരുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘം പൊടുന്നനെ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയർന്നതോടെ ജീവനക്കാരും പരിഭ്രാന്തരായി. വിഷയം ഇന്ത്യൻ ഹൈക്കമ്മീഷൻ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീസ സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോർട്ടിനായി എത്തിയവരാണ് പ്രതിഷേധമുണ്ടാക്കിയതെന്നാണ് ബംഗ്ലാദേശ് പൊലീസ് പറയുന്നത്. ഇവരുടെ ആപ്ലിക്കേഷനുകൾ പ്രോസസിംഗിലാണെന്ന് അറിയിച്ചതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തോടെ ബംഗ്ലാദേശ് രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്കും അക്രമത്തിലേക്കും നീങ്ങിയിരുന്നു. നിലവിൽ ഇടക്കാല സർക്കാരാണ് ഭരണം നടത്തുന്നത്. ബംഗ്ലാദേശിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥിസംഘങ്ങളും ചില രാഷ്‌ട്രീയ പാർട്ടികളും ഇന്ത്യാ വിരുദ്ധ വികാരത്തിന് പ്രചരിപ്പിക്കുന്നതിനിടയിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇതാണ് വീസ സെന്ററിലെ ഉദ്യോഗസ്ഥരെയും ഭീതിയിലാക്കിയത്. നേരത്തെ ഭരണമാറ്റത്തിന് പിന്നാലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടന്ന വ്യാപക അക്രമങ്ങളിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.
ബംഗ്ലാദേശിൽ നിന്ന് ഒട്ടേറെപേരാണ് ഓരോ വർഷവും ഇന്ത്യയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. കഴിഞ്ഞ വർഷം 16 ലക്ഷം പേർക്ക് വീസ അനുവദിച്ചിരുന്നു. ഇതിൽ 60 ശതമാനത്തോളം പേർ വിനോദസഞ്ചാരത്തിന് വന്നവരാണ്. 30 ശതമാനത്തോളം ആളുകൾ മെഡിക്കൽ ആവശ്യങ്ങൾക്കും.















