റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ദന്തേവാഡയിൽ നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. 9 ഭീകരരെ സേന വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്സലുകളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
രാവിലെ 10.30 ഓടെയാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി കമ്പനി-2 ൽ നിന്നുള്ള സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. 12 ബോർ തോക്കുകൾ, സെൽഫ് ലോഡിംഗ് റൈഫിൾ 303 ഉൾപ്പെടെ നിരവധി ആയുധങ്ങൾ സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു. 9 നക്സലൈറ്റുകളുടെ മൃതദേഹങ്ങളും കണ്ടെത്തി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ പൊലീസിന്റെ ചാരൻമാരാണെന്ന സംശയത്തിൽ മൂന്ന് ഗ്രാമീണരെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയിരുന്നു. അടുത്തിടെ സംസ്ഥാനത്ത് സന്ദർശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നക്സൽ ആക്രമണങ്ങൾക്കെതിരായ പ്രതിരോധ പദ്ധതികൾ ചർച്ച ചെയ്യാൻ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഡയറക്ടർ ജനറലുമാരുടെ യോഗം ചേർന്നിരുന്നു.