തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ മൂന്നാം ദിവസത്തെ ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേര്‍സിനെ ബാറ്റിംഗിന് വിട്ടു. ആദ്യ ഓവറില്‍തന്നെ കാലിക്കറ്റിന്റെ ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് കൊച്ചിയുടെ ക്യാപ്റ്റന്‍ ബേസില്‍ തമ്പി വീഴ്‌ത്തി. ആദ്യ 3 വിക്കറ്റുകൾ വേഗത്തിൽ വീണെങ്കിലും തുടര്‍ന്ന് ക്രീസിലൊന്നിച്ച സല്‍മാന്‍ നിസാര്‍, എം. അജ്നാസ് കൂട്ടുകെട്ട് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.
36 പന്തില്‍ അജിനാസ് അര്‍ദ്ധസെഞ്ച്വറി തികച്ചു. ഷൈന്‍ ജോണ്‍ ജേക്കബിന്റെ പന്തിൽ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്താകുമ്പോൾ 39 പന്തില്‍ രണ്ട് സിക്‌സും എട്ടു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സായിരുന്നു സമ്പാദ്യം. സല്‍മാന്‍ നിസാര്‍ 36 പന്തില്‍ നിന്ന് ഒരു സിക്‌സറും നാലു ബൗണ്ടറിയും ഉള്‍പ്പെടെയാണ് അര്‍ദ്ധസെഞ്ച്വറി തികച്ചത്. 39 പന്തില്‍ ഒരു സിക്‌സും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 55 റൺസ് എടുത്ത സൽമാനെ ബേസിൽ തമ്പിയാണ് പുറത്താക്കിയത്. 19 പന്തില്‍ 37 റണ്‍സെടുത്ത അന്‍ഫല്‍ പി.എം. കാലിക്കറ്റിന്റെ സ്കോര്‍ ഉയര്‍ത്തി. നിശ്ചിത ഓവറിൽ കാലിക്കറ്റ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. കെസിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് ബേസില്‍ തമ്പി കൊച്ചിക്കു വേണ്ടി നാലു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ആദ്യ ഓവറില്‍ അനന്ദ് കൃഷ്ണനെ (4) നഷ്ടപ്പെട്ടു. തുടര്‍ന്നെത്തിയ ഷോണ്‍ റോജറും ഓപ്പണര്‍ ജോബിന്‍ ജോബിയും ചേര്‍ന്ന് അഞ്ച് ഓവറില്‍ 39 റണ്‍സ് എന്ന നിലയിലെത്തിച്ചു. ഏഴാം ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ 50 പിന്നിട്ടു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റിന് 71 എന്ന നിലയിലായിരുന്നു കൊച്ചി. 34 പന്തില്‍ നാലു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 45 റണ്‍സ് നേടിയ റോജര്‍ പുറത്തായത് കൊച്ചിക്ക് തിരിച്ചടിയായി. നിശ്ചിഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനേ കൊച്ചിക്കു കഴിഞ്ഞുള്ളു. കാലിക്കറ്റിനുവേണ്ടി അഖില്‍ സ്‌കറിയ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. അഭിജിത് പ്രവീണ്‍, എം. നിഖില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.കാലിക്കറ്റിന്റെ എം. അജിനാസാണ് മാന്‍ ഓഫ് ദ മാച്ച്.