ഇരിങ്ങാലക്കുട; ദിവ്യാംഗയായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് പഞ്ചായത്ത് ഭരണസമിതിയുടെ ക്രൂരമായ പ്രതികാരമെന്ന് പരാതി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിന്ധു ആണ് പരാതിയുമായി രംഗത്തെത്തിയത്. അരയ്‌ക്ക് താഴെ തളർന്ന തന്നെ ചെറിയ യോഗങ്ങൾ പോലും മുകൾ നിലയിലാക്കി പഞ്ചായത്ത് ഭരണസമിതി പ്രതികാരം ചെയ്യുന്നുവെന്നാണ് പരാതി.
പഞ്ചായത്തിന്റെ അഴിമതി ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ചെറിയ യോഗങ്ങൾ പോലും മുകളിലത്തെ നിലയിൽ ചേർന്നായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ പ്രതികാരം. എട്ടുമാസത്തിനിടെ 52 തവണയാണ് ഇങ്ങനെ യോഗങ്ങൾക്കായി സിന്ധുവിന് പടികൾ കയറുകയും ആയാസപ്പെട്ട് ഇറങ്ങുകയും ചെയ്യേണ്ടി വന്നത്.
കാലിന് സ്വാധീനമില്ലാത്തതിനാൽ ഇരുന്ന് കൈവരികളിൽ പിടിച്ചാണ് ഓരോ പടികളായി സിന്ധു കയറുക. തിരിച്ചും ഇരുന്ന് മാത്രമേ ഇറങ്ങാനാകൂ. തന്റെ ബുദ്ധിമുട്ട് കാട്ടി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും കളക്ടർക്കുമടക്കം പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടി ഉണ്ടായിട്ടില്ലെന്ന് സിന്ധു പറയുന്നു. വിഷയത്തിൽ തദ്ദേശ വകുപ്പും ഇടപെടാതായതോടെ പഞ്ചായത്തിനെതിരെ പ്രതിഷേധം നടത്താൻ വിവിധ സംഘടനകൾ ഒരുങ്ങുകയാണ്.
ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ സീനിയർ സൂപ്രണ്ടായിട്ടായിരുന്നു സിന്ധു ജോലി ചെയ്തിരുന്നത്. പിന്നീടാണ് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മുൻപ് ഉണ്ടായിരുന്ന മറ്റൊരു സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരണമെന്ന താൽപര്യവും പഞ്ചായത്ത് ഭരണസമിതിക്കുണ്ട്. ഇതിന് വേണ്ടി സിന്ധുവിനെ സ്വയം ഒഴിഞ്ഞുപോകാൻ നിർബന്ധിതമാക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇതിന്റെ പേരിൽ പ്രസിഡന്റിന്റെ ചേംബറിലേക്ക് വിളിപ്പിച്ച് ജോലികൾ കൃത്യമായി ചെയ്യുന്നില്ലെന്ന് പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചതായും സിന്ധു പറഞ്ഞു. 62 ശതമാനമാണ് സിന്ധുവിന്റെ ശാരീരിക വൈകല്യം.















