ന്യൂഡൽഹി: കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനും അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പ്രധാൻ മന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാൻ (PM-AASHA) പദ്ധതികൾ തുടരും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനം. ഇതിനായി 35,000 കോടി രൂപ വകയിരുത്തി.
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില നൽകുന്നതിന് പുറമേ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ലഭ്യത ഉറപ്പാക്കും. ഇതുവഴി വിലയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ സാധിക്കും. നിരക്ക് പിന്തുണാ പദ്ധതി (PSS), വിലസ്ഥിരത നിധി (PSF), വിലക്കമ്മി പണമിടപാട് പദ്ധതി (POPS), വിപണി ഇടപെടൽ പദ്ധതി (MIS) എന്നിവ ഇനി PM-AASHA-യ്‌ക്ക് കീഴിൽ ലഭിക്കും.
പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര തുടങ്ങിയ കർഷകരിൽ നിന്ന് കൂടുതൽ വിളകൾ താങ്ങുവില പ്രകാരം സംഭരിക്കാൻ സഹായിക്കും. ഇതിനുള്ള സർക്കാർ ഗ്യാരന്റി 45,000 കോടിയായി വർദ്ധിപ്പിച്ചു. നാഫെഡിന്റെ ഇ-സമൃദ്ധി പോർട്ടലിലും ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്റെ (NCCF) ഇ സംയുക്ത പോർട്ടലിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തത കർഷകരിൽ നിന്ന് ഉൾപ്പടെ ഇവ സംഭരിക്കും. വിളകൾ കൂടുതൽ കൃഷി ചെയ്യാനും സ്വയംപര്യാപ്തത കൈവരിക്കാനും പദ്ധതി കർഷകരെ പ്രേരിപ്പിക്കും. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും.
ഇതിന് പുറമേ കർഷകർക്ക് സബ്സിഡി നിരക്കിൽ വളം ലഭ്യമാക്കാനുള്ള പദ്ധതിക്കും കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങൾക്ക് സബ്സിഡി നൽകാൻ 24,475.53 കോടിയാണ് ചെലവിടുക. ബയോ ടെക്നോളജി വഴി അത്യാഘുനിക ഗവേഷണത്തിനും വികസനത്തിനും സഹായിക്കുന്ന ബയോ- റൈഡ് പദ്ധതിക്കും അംഗീകാരം നൽകി. 9197 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.















