എക്സ്റേ ഉപകരണ രംഗത്ത് നൂതന കണ്ടുപിടിത്തവുമായി ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജി. കൊണ്ടുനടക്കാവുന്ന എക്‌സ്‌റേ പ്രൊട്ടക്ഷൻ ബാരിയർ കം എക്‌സാമിനേഷൻ ബോക്‌സ് മാതൃകയാണ് വികസിപ്പിച്ചെടുത്തത്. ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീറിംഗ് കോളേജുമായി സഹകരിച്ചാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ചെറിയ പത്തോളജിക്കൽ ടിഷ്യൂ സാമ്പിളുകളിൽനിന്ന് എക്സ്റേ സാങ്കേതികവിദ്യ വഴി രോഗപരിശോധന നടത്താനുള്ള സംവിധാനമാണിത്.
ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഹെസ്‌പർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എംടെക് വിദ്യാർത്ഥികളാണ് നിർമാണത്തിന് ചുക്കാൻ പിടിച്ചത്. ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ പ്രിസിഷൻ ഫാബ്രിക്കേഷൻ ഡിവിഷന്റെ സഹായത്തോടെയാണ് ബോക്‌സിന്റെ മാതൃകയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഹിസ്റ്റോപാത്തോളജി പരിശോധനയ്‌ക്കായി എത്തുന്ന ഇംപ്ലാന്റുകളോട് കൂടിയ സാമ്പിളുകൾ സുരക്ഷിതമായി പരിശോധിക്കാൻ സഹായിക്കുന്ന ചെലവുകുറഞ്ഞ ഉപകരണമാണിത്.
റേഡിയേഷൻ തോതിന്റെ പരിശോധനയും വിജയകരമായി നടന്നു. വിവിധ സാഹചര്യങ്ങളിൽ നടത്തിയ പരിശോധനയിൽ ‘എക്സ്റേ ഷീൽഡ്’ എന്ന സുരക്ഷാ മറ വികരണത്തോത് മില്ലി ഹെർട്‌സിൽ നിന്ന് ഏറ്റവും കുറഞ്ഞ മൈക്രോ ഹെർട്‌സിലേക്ക് ഫലപ്രദമായി കുറഞ്ഞതായി കണ്ടെത്തി.
ശ്രീചിത്രയിലെ നെറ്റ് വർക്ക് സർവ്വീസ് സെല്ലിലെ എൻജിനീയറായ ഡോ. അരുൺ അനിരുദ്ധൻ, ഹിസ്റ്റോപാത്തോളജി വിഭാഗം സയന്റിസ്റ്റായ ഡോ. ശബരീശ്വരൻ എ. പ്രിസിഷൻ ഫാബ്രിക്കേഷൻ ഡിവിഷനിലെ എൻജിനീയർ രമേഷ് ബാബു വി, അസിസ്റ്റന്റ് പ്രൊഫസർ അനീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ പ്രവർത്തനം. മാതൃക നിർമ്മിച്ച ഹെസ്‌പർ ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകരായ ശ്രീ. വിമൽ ജോർജ്, ശ്രീ. വിശ്വനാഥ് എന്നിവരും ഗവേഷണസംഘത്തിന് മികച്ച പിന്തുണ നൽകി.















