ധ്രുവ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന വൂളി മാമോത്തുകൾ വംശനാശത്തിന്, പൂമ്പൊടി മൂലമുണ്ടാകുന്ന അലർജി കാരണമായെന്ന് കണ്ടെത്തൽ. രസതന്ത്രജ്ഞരുടെയും ജന്തുശാസ്ത്രജ്ഞരുടെയും സംഘം നടത്തിയ ഒരു പഠനമാണ് മാമോത്തുകളുടെ വംശനാശത്തിന്റെ വെളിച്ചം വീശുന്നത്. ആധുനിക ആനകളുടെ മുൻതലമുറക്കാരാണ് മാമോത്തുകൾ.
മൂക്കിലെ തടസ്സം കാരണം മൃഗങ്ങൾക്ക് ഇണയെ കണ്ടെത്താൻ കഴിയാത്തതിനാൽ, ലൈംഗിക ബന്ധത്തിൽ കുറവുണ്ടായതായി പഠനം പറയുന്നു. അലർജി കാരണം മാമോത്തുകൾക്ക് മണം പിടിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതോടെ ഇണയെ തേടി ചെല്ലാൻ മാമോത്തുകൾക്ക് പറ്റാതായി. ഒപ്പം ഭക്ഷണം, വെള്ളം കണ്ടെത്തുന്നതിലും ബുദ്ധിമുട്ട് നേരിട്ടു.
സൈബീരിയയിൽ കണ്ടെത്തിയ മാമോത്ത് ഫോസിൽ കോശം വിശകലനം ചെയ്തതിൽ ആൻ്റിബോഡികളും അലർജിയുടെ ഘടകങ്ങളും ഗവേഷകർ കണ്ടെത്തിയിരുന്നു. പൂമ്പൊടിയുമായി ബന്ധപ്പെട്ട ജൈവ സംയുക്തങ്ങളും ഇതിലുണ്ടായിരുന്നു.
എർത്ത് ഹിസ്റ്ററി ആൻഡ് ബയോഡൈവേഴ്‌സിറ്റി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങളിൽ ഇമ്യൂണോഗ്ലോബുലിൻ ശകലങ്ങൾ കണ്ടെത്തിയ ആദ്യത്തെ പഠനമായിരുന്നു ഇതെന്ന് ഗവേഷക ഗ്ലെബ് സിൽബർസ്റ്റൈൻ പറഞ്ഞു. വടക്കേ അമേരിക്ക, ഏഷ്യ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലാണ് വൂളി മാമോത്തുകൾ ജീവിച്ചത്. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പാണ് വംശനാശം സംഭവിച്ചത്. കാലാവസ്ഥാ വ്യതിയാനവും വേട്ടയാടലുമാണ് ഇതിന്റെ കാണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.














