തിരുവനന്തപുരം: സ്വയംസേവകരുടെ അച്ചടക്കം പൊലീസ് ജീവിതം ഓർമ്മപ്പെടുത്തുന്നുവെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. തിരുവനന്തപുരത്ത് ആർഎസ്എസ് പൂജപ്പുര നഗരം വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ആർ ശ്രീലേഖ.
ഇവിടെ കണ്ട കാഴ്ചകൾക്ക് ഞങ്ങളുടെ ട്രെയിനിങ് കാലഘട്ടവുമായി ഏറെ സാമ്യമുണ്ട്. പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി ചെയ്ത് ശീലിച്ച കാര്യങ്ങൾ ഓർമ്മ വരുന്നു. അച്ചടക്കവും പരേഡും ഒക്കെ ആ ജീവിതം ഓർമ്മിപ്പിച്ചുവെന്ന് അവർ പറഞ്ഞു. ചെറിയ പ്രായത്തിലുള്ള കുട്ടികൾ മുതൽ ഇതിൽ പങ്കെടുക്കുന്നത് കണ്ടിട്ട് സന്തോഷമുണ്ട്.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില എന്നത് എപ്പോഴും നമ്മൾ ജാഗരൂകരായിരിക്കണമെന്നതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ സംഘപ്രവർത്തകർ ജാഗ്രത പാലിക്കുന്നതിൽ എന്നും അഭിമാനിക്കാമെന്നും അവർ പറഞ്ഞു. പുരോഗമനമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ക്ഷുദ്രശക്തികൾ ഇപ്പോഴും കാണാമറയത്ത് തന്നെ ഉണ്ട് എന്ന് ഓർമ്മ മനസ്സിൽ ഉണ്ടാകണം. ക്ഷുദ്ര ശക്തികളുടെ പ്രവർത്തനങ്ങൾ അവിടെ ഇവിടെ തലപൊക്കി വരുന്നുണ്ട്. അത് കാണാനുള്ള കണ്ണ് ഭരണകർത്താക്കൾക്ക് ഉണ്ടെങ്കിലും അത് മറികടന്ന് മുന്നിലെത്താൻ സാധ്യതയുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
തിരുവനന്തപുരം വിഭാഗ് കാര്യവാഹ് ആർ കൃഷ്ണകുമാർ വിജയദശമി സന്ദേശം നൽകി. ഏതൊരു വിപണിയുടെ പരിതസ്ഥിതിയിലും ആദർശം കൈവിടാതെ ഈ രാഷ്‌ട്രത്തിന്റെ ഭാവി രചിക്കാൻ കഴിവുളള ഒരു കൂട്ടം ചെറുപ്പക്കാരെ സംഘടിപ്പിച്ച് പ്രവർത്തിപ്പിച്ച് മുഴുവൻ സമാജത്തെയും ഒരുമിച്ച് ചേർത്ത് രാഷ്്ട്രത്തിൽ പരിവർത്തനം വരുത്തുകയെന്നതാണ് ഡോക്ടർജി സംഘത്തിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വപ്രകാശ് സ്‌കൂൾ മൈതാനത്ത് ആയിരുന്നു പൊതുസമ്മേളനം. ഇലിപ്പോട് ജംഗ്ഷനിൽ നിന്നാണ് പഥസഞ്ചലൻ ആരംഭിച്ചത്.















