പന്തളം: തുലാമാസ പൂജകൾക്കായി നടതുറന്നതിന് പിന്നാലെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നടപന്തലിൽ മണിക്കൂറുകളായി കുടിവെള്ളം പോലും ലഭിക്കാതെ ഭക്തർ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഉച്ച മുതൽ നടപ്പന്തലിൽ കുടുങ്ങി കിടക്കുകയാണെന്നും ക്ഷേത്രത്തിലേക്ക് കയറ്റിവിടുന്നില്ലെന്നും ഭക്തരിലൊരാൾ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിനോ സഹായത്തിനോ പൊലീസുകാർ എത്തിയില്ലെന്നും ഭക്തർ ആരോപിച്ചു. 9 മണിക്കൂറോളം കുട്ടികളും വയോധികരും തിരക്കിൽപ്പെട്ട് കിടക്കുകയാണ്. ടോയ്‌ലറ്റ് സൗകര്യമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ശബരിമലയിൽ അധികൃതർ ഒരുക്കിയിട്ടില്ലെന്നും പാലക്കാട്ട് നിന്നെത്തിയ ഭക്തർ പറഞ്ഞു.
വിഐപികളെ അധികൃതർ പെട്ടന്ന് കടത്തി വിടുന്നുണ്ടെങ്കിലും സാധാരണക്കാരെ തിരിഞ്ഞുനോക്കുന്നില്ല. തുലാമാസ പൂജകൾക്കായാണ് ശബരമില തുറന്നിരിക്കുന്നത്. ഇപ്പോൾ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത അധികൃതർ മണ്ഡലകാല പൂജകൾക്കായി എത്തുന്ന ഭക്തജന തിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന് ഹിന്ദുഐക്യവേദി ചോദിച്ചു. ശബരിമല ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വരുന്ന പിഴവുകളാണ് ഇതിന് പിന്നിലെന്നും ഹിന്ദുഐക്യവേദി വിമർശിച്ചു.
@PTTVOnlineNews Today heavy rush at sabarimala sannidhi, all devotees waiting for line , no food, no drinking water, children & Aged people all are suffer, please open temple, all people are dumped, please help pic.twitter.com/hKM8yPgJoG
— Raja Muniyappan (@RajaMuniyappa11) October 18, 2024
ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പു വരുത്തുമെന്ന് സർക്കാർ പറയുമ്പോഴും തിരക്ക് നിയന്ത്രിക്കാതെ അധികൃതർ അനാസ്ഥ തുടരുകയാണ്. സ്‌പോർട്ട് ബുക്കിംഗ് സൗകര്യം ഭക്തർക്ക് ഏർപ്പെടുത്തുമോ എന്ന കാര്യത്തിലും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് തുലാമാസ പൂജകൾക്കായി ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നത്. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.















