ബംഗലൂരു: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ മണ്ണിൽ ചരിത്രവിജയം നേടി ന്യൂസിലാൻഡ്. ബംഗലൂരു ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. 1988 ന് ശേഷം ഇന്ത്യയിൽ ന്യൂസിലാൻഡ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്.
രാവിലെ അന്തരീക്ഷം മൂടിക്കിടന്നതിനാൽ വൈകിയാണ് കളി തുടങ്ങിയത്. 9.45 ഓടെയാണ് പിച്ച് പരിശോധിച്ച് 10.15 ഓടെ കളി തുടങ്ങാൻ അമ്പെയർമാർ തീരുമാനിച്ചത്.
അഞ്ചാം ദിനത്തിൽ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങുമ്പോൾ കിവീസിന്റെ വിജയലക്ഷ്യം 107 റൺസായിരുന്നു.
ക്യാപ്റ്റൻ ടോം ലാഥമിനെ പുറത്താക്കി ആദ്യ ഓവറിൽ തന്നെ ബൂമ്ര ഇന്ത്യയ്‌ക്ക് നേരിയ പ്രതീക്ഷ നൽകി. പിന്നാലെ 17 റൺസെടുത്ത ഡെവോൺ കോൺവെയെയും ബൂമ്ര പവലിയനിലേക്ക് അയച്ചു. പക്ഷെ ബൗളിംഗിലെ നേട്ടം പിന്നീട് നിലനിർത്താനായില്ല. കയ്യെത്തും ദൂരത്ത് ചരിത്രവിജയം കൊതിച്ച ന്യൂസിലാൻഡ് പിന്നെ കരുതലോടെ ക്രീസിൽ നിലയുറപ്പിക്കുകയും ചെയ്തു.
മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ വിൽ യംഗും രചിൻ രവീന്ദ്രയും ചേർന്ന് കിവീസിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തി. വിൽ യംഗ് 76 പന്തിൽ 48 റൺസും രചിൻ 46 പന്തിൽ 39 റൺസുമെടുത്തു. 27.4 ഓവറിൽ 3.97 റൺ ശരാശരിയിൽ കിവീസ് അനായാസം ലക്ഷ്യം മറികടന്നു.
ഒന്നാമിന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയാണ് ഇന്ത്യയെ ദയനീയ തോൽവിയിലേക്ക് തളളിവിട്ടത്. 46 റൺസിന് ഇന്ത്യ ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ 402 റൺസായിരുന്നു കിവീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ. ഇത് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് രണ്ടാമിന്നിംഗ്‌സിൽ 462 റൺസ് മാത്രമാണ് നേടാനായത്. സർഫറാസ് ഖാനും ഋഷഭ് പന്തും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 177 റൺസായിരുന്നു രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയുടെ നട്ടെല്ല്.
ഈ വിജയത്തോടെ ന്യൂസിലാൻഡ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ത്തിന് മുൻപിലെത്തി. 24 മുതൽ 28 വരെ പൂനെയിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.















