ശ്രീനഗർ: കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് യുപി സ്വദേശി ശുഭം കുമാറിന് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലാണ് സംഭവം.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. ഞായറാഴ്ച ഗന്ദർബാലിലുണ്ടായ ആക്രമണത്തിൽ തുരങ്കനിർമാണക്കമ്പനിയിലെ ഡോക്ടറും ഇതരസംസ്ഥാനക്കാരായ ആറ് നിർമാണത്തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 18ന് ഷോപിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ബിഹാർ സ്വദേശി കൊല്ലപ്പെട്ടിരുന്നു. നാല് വെടുയുണ്ടകളാണ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയത്.
ഗന്ദർബാൽ ഭീകരാക്രണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയോട് ബന്ധമുളള ദ റെസിസ്റ്റൻസ് ഫ്രണ്ട്(ടി.ആർ.എഫ്.) ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി കശ്മീരി പണ്ഡിറ്റുകൾ, സിഖുകാർ, ഇതരസംസ്ഥാനക്കാർ എന്നിവരെ ലക്ഷ്യം വെച്ചാണ് ടി.ആർ.എഫിന്റെ പ്രവർത്തനം. ഈ വർഷം ജൂണിൽ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനുനേരേയുണ്ടായ ഭീകരാക്രമണത്തിനുപിന്നിലും ഇതേ സംഘടനയായിരുന്നു. ഗന്ദർബാൽ ലേബർ ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകകരുടെെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസി പുറത്ത് വിട്ടിരുന്നു.















