കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക് തുടക്കമായി. ഇനിയുള്ള ഏഴ് ദിനരാത്രങ്ങൾ കായിക മാമാങ്കത്തിന്റെ ആവേശത്തിലാകും കേരളം. ഇന്ന് മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. 17 വേദികളിലായി 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ മാറ്റുരയ്‌ക്കും. 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫിലെ എട്ട് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്‌കൂളുകൾ പങ്കെടുക്കുന്നത്.
ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മേളയുടെ അംബാസഡർ പിആർ ശ്രീജേഷ് ദീപശിഖ കൊളുത്തി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഇൻക്ലൂസീവ് കായികതാരം എസ്. ശ്രീലക്ഷ്മി എന്നിവരും ഒപ്പം ചേർന്നു. ഒളിമ്പിക്സ് ഭാഗ്യചിഹ്നത്തിന് സമാനമായി കായികമേളയുടെ ഭാഗ്യചിഹ്നമായ ‘തക്കുടു’ കയ്യിലേന്തിയ ദീപശിഖയ്‌ക്കാണ് മൂവരും ചേർന്ന് അഗ്നി പകർന്നത്. കൗമാരതാരങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
ഔദ്യോഗിക ഉദ്ഘാടനം വി. ശിവൻകുട്ടിയും സംസ്കാരിക സമ്മേളനം നടൻ മമ്മൂട്ടിയും ഉദ്ഘാടനം ചെയ്തു. 14 ജില്ലകൾ അണിനിര ന്ന മാർച്ച്പാസ്റ്റും ആവേശം പകർന്നു. ആദ്യമായി ഇൻക്ലൂസീവ് കായികതാരങ്ങളെ അണിനിരത്തിയുള്ള മാർച്ച് പാസ്റ്റുമുണ്ടായിരുന്നു. അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ ഇന്ന് ഉണ്ടാകും.
11-ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രി എവർറോളിംഗ് ട്രോഫി സമ്മാനിക്കും.















