ഇടുക്കി: മദ്യം വാങ്ങാനായി കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളൻ പിടിയിൽ. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലാണ് സംഭവം. മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്കവഞ്ചി മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിന്റെ കുരിശടിക്ക് മുന്നിൽ വച്ചിരുന്ന കാണിക്ക വഞ്ചിയാണ് ഇയാൾ കുത്തി തുറന്നത്. പ്രതി ഇതിനുള്ളിൽ നിന്നും 1500 രൂപ മോഷ്ടിച്ചു. രാത്രി 12 മണിക്കായിരുന്നു സംഭവം. പൊലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തിത്തുറക്കുന്നതായി ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ പൊലീസെത്തും മുൻപേ കള്ളൻ മോഷണം നടത്തി കടന്നുകളഞ്ഞു.
സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മോഷ്ടാവിനെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പിറ്റേന്ന് രാവിലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ഹോട്ടൽ ജീവനക്കാരനായ പ്രതി ആനന്ദ് വാടകവീട്ടിൽ ഒറ്റയ്‌ക്കാണ് താമസം. അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.