പാലക്കാട്: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനും പ്രതിഭാഗവുമായുളള ഒത്തുകളിയുടെ ഫലമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും വി.മുരളീധരൻ കൽപ്പറ്റയിൽ പറഞ്ഞു. വി.മുരളീധരൻ കൽപ്പറ്റയിൽ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി.ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ പുറത്ത് വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത് കണ്ണൂരിൽ പിപി ദിവ്യക്ക് നൽകുന്ന സ്വീകരണങ്ങളായിരിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
10 വർഷം വരെ കഠിനതടവ് ലഭിക്കാൻ പാകത്തിലുള്ള കുറ്റം ചെയ്തയാളാണ് പിപി ദിവ്യ. വീഡിയോഗ്രാഫറെ കൂട്ടി യാത്രയയപ്പ് ചടങ്ങിലെത്തിയത് മുതൽ ദിവ്യയുടെ പങ്കാളിത്തം കേരളം കണ്ടതാണ്. എഡിഎമ്മിന്‍റെ മരണശേഷം പതിനഞ്ച് ദിവസത്തോളം ഒളിച്ചിരിക്കാനും ദിവ്യക്ക് സാധിച്ചു. ഈയൊരു സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും അട്ടിമറിയാണെന്നും വി.മുരളീധരൻ ആരോപിച്ചു. ആന്തൂർ ,തിരുവനന്തപുരം നഗരസഭാദ്ധ്യക്ഷൻമാരെപ്പോലെ ദിവ്യയേയും വിശുദ്ധയാക്കാനാകും സിപിഎം ശ്രമം. നവീൻ ബാബുവിന്‍റെ കുടുംബത്തെ സിപിഎം വീണ്ടും വീണ്ടും വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.