അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ. ഇന്ത്യക്ക് ഭീഷണിയായ ക്ലാസനെയും യാൻസനെയും വീഴ്‌ത്തി ജയമൊരുക്കിയത് അർഷദീപ് സിംഗിന്റെ ബൗളിംഗ് മികവായിരുന്നു. ഇന്ത്യയുയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനെ സാധിച്ചുള്ളു.
37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ അർഷദീപാണ് വിജയ ശില്പി. വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ ബാറ്റിംഗിനിറങ്ങിയവരെല്ലാം ശരാശരിക്ക് മുകളിലുള്ള പ്രകടനം കാഴ്ചവച്ചു. മില്ലർ-ക്ലാസൻ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭീഷണിയുയർത്തിയത്.
മില്ലറെ പുറത്താക്കി പാണ്ഡ്യ ഇത് പൊളിച്ചെങ്കിലും പിന്നാലെയെത്തിയ യാൻസൻ ആക്രമണണം അഴിച്ചുവിട്ടു. 17 പന്തിൽ താരം 54 റൺസ് നേടി. കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. കോട്സീക്കൊപ്പം യാൻസൻ 11 പന്തിൽ 35 റൺസ് അടിച്ചുക്കൂട്ടിയാണ് ഇന്ത്യയെ വെല്ലുവിളിച്ചത്.
പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിൽ 26 റൺസാണ് യാൻസൻ അടിച്ചെടുത്തത്. ഇതോടെ വിജയലക്ഷ്യം അവസാന ഓവറിൽ 25 റൺസായി ചുരുങ്ങി. എന്നാൽ സിക്സിന് പറത്തിയ യാൻസനെ തൊട്ടടുത്ത പന്തിൽ എൽബിയിൽ കുരുക്കി അർഷദീപ് ഇന്ത്യക്ക് ശ്വാസം നൽകി.
റയാൻ റിക്കൽടൺ(20), റീസ ഹെൻഡ്രിക്‌സ്(21), എയ്ഡൻ മാർക്രം (29), ട്രിസ്റ്റൻ സ്റ്റബ്‌സ്(12), ഹെൻറിച്ച് ക്ലാസൻ (41), ഡേവിഡ് മില്ലർ(18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. നേരത്തെ തിലക് വർമയുടെ കന്നി സെഞ്ച്വറിയും ഫോമിലേക്ക് ഉയർന്ന അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തിലക് 51 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.















