കൊൽക്കത്ത: ബംഗാളി നടി ഉമ ദാസ്ഗുപ്ത അന്തരിച്ചു. അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 83 വയസായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചുപറ്റിയ സത്യജിത് റേയുടെ പഥേർ പാഞ്ചാലിയെന്ന സിനിമയിലൂടെ പ്രശസ്തിയാർജിച്ച നടിയാണ് ഉമ ദാസ്ഗുപ്ത.
1955 ലാണ് ചിത്രം പുറത്തിറങ്ങിയത്. പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അനശ്വമാക്കിയ നടിയാണ് ഉമ ദാസ്ഗുപ്ത. നടൻ ചിരഞ്ജിത്ത് ചക്രബർത്തിയാണ് മരണവാർത്ത സിനിമാ ലോകത്തെ അറിയിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഉമ ദാസ്ഗുപ്ത ചെറുപ്പം മുതൽ നാടകരംഗത്ത് സജീവമായിരുന്നു. പഥേർ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) തുടങ്ങിയ ചിത്രങ്ങളിലും വേഷങ്ങൾ ചെയ്തു. 1929 ൽ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് പഥേർ പാഞ്ചാലി.
ബംഗാളിലെ ഗ്രാമീണ ജീവതങ്ങൾ കേന്ദ്രീകരിച്ച് തയ്യാറാക്കിയ സിനിമ, അപ്പു എന്ന കുട്ടിയുടെയും അവൻ അമ്മയ്‌ക്ക് തുല്യം സ്‌നേഹിക്കുന്ന സഹോദരിയായ ദുർഗ്ഗയുടെയും കഥയാണ് പറയുന്നത്. 1956 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.















