മെറ്റയ്ക്ക് പിഴയിട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). 2021-ലെ വാട്സ്ആപ്പ് സ്വകാര്യത നയപരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി 213.14 കോടി രൂപയാണ് സമൂഹമാദ്ധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിക്ക് ചുമത്തിയത്.
ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്‌ക്കുമെന്ന് നിർദ്ദേശിക്കുന്നതാണ് 2021-ലെ പുതുക്കിയ സ്വകാര്യത നയം. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സിസിഐ രംഗത്തുവന്നത്. കോമ്പറ്റീഷൻ ആക്ടിന് വിരുദ്ധമാണ് വാട്സ്ആപ്പിന്റെ നടപടിയെന്ന് കമ്മീഷൻ വിലയിരുത്തി. സ്വകാര്യതാനയം നടപ്പാക്കുന്നതിന് വാട്സ്ആപ്പ് താത്കാലികമായി മരവിപ്പിച്ചിരുന്നു.
2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്‌ക്കരുത്. പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് എന്തിനെല്ലാമെന്ന് വ്യക്തമാക്കി വിശദീകരണം നൽകണം. വ്യവസ്ഥയുടെ പേരിൽ ഒരാളെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാൻ കഴിയില്ല. ഡേറ്റ പങ്കുവയ്‌ക്കാൻ താത്പര്യമില്ലെങ്കിൽ അതിന് അനുമതി നൽകാതെ പ്ലാറ്റ്ഫോം ഉപയോഗിക്കാനും അനുമതി നൽകണമെന്ന് നിർദ്ദേശവും സിസിഐ പുറപ്പെടുവിച്ച് ഉത്തരവിലുണ്ട്. 2021 ലെ സ്വകാര്യതാനയം അംഗീകരിച്ചവർക്ക് അതൊഴിവാക്കാൻ അവസരം നൽകണമെന്നും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിർദേശിച്ചു.















