ദുബായിലേക്ക് ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ട്രാവൽ ഏജൻസികൾക്കാണ് ഇത് സംബന്ധിച്ച് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇവ സമർപ്പിച്ചില്ലെങ്കിൽ വിസക്കായുള്ള അപേക്ഷ നിരസിക്കപ്പെടും.
ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വിസകൾക്ക് അപേക്ഷിക്കുമ്പോൾ ക്യുആർ കോഡുള്ള ഹോട്ടൽ ബുക്കിംഗ് രേഖയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളോ നൽകണം. കൂടാതെ മടക്ക യാത്രയ്‌ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഓൺലൈനിൽ വിസയ്‌ക്ക് അപേക്ഷിക്കുമ്പോൾ തന്നെ എമിഗ്രേഷൻ വെബ്സൈറ്റിൽ ഹോട്ടൽ ബുക്കിംഗ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ എന്നിവ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
യുഎഇയിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്ക് ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്ര ടിക്കറ്റ്, താമസിക്കാൻ ഹോട്ടലിൽ റിസർവേഷൻ ചെയ്തതിന്റെ രേഖകൾ, യാത്രാക്കാലയളവിൽ ചെലവഴിക്കാനുള്ള മതിയായ തുക എന്നിവ ഉണ്ടായിരിക്കണമെന്നത് നേരത്തെയുള്ള നിബന്ധനയാണ്. എന്നാൽ ഇത് വിമാനയാത്രയ്‌ക്ക് മുൻപായി എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം കാണിച്ചാൽ മതിയായിരുന്നു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3,000 ദിർഹമാണ് കൈവശം വേണ്ടത്. ഏകദേശം 68,000 രൂപ വരുമിത്. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5,000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.













