മാവേലിക്കര: വീട്ടിൽ ആളില്ലാത്ത സമയത്ത് കിടപ്പുമുറി കത്തി നശിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. മാവേലിക്കര പോനകം ഹരിഹരം വീട്ടിൽ ജയപ്രകാശിന്റെ വീട്ടിലെ കിടപ്പുമുറിക്കാണ് തീപിടിച്ചത്. തീപിടിത്തം ഉണ്ടായ മുറിയിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടമായെന്ന് വീട്ടുകാർ പൊലീസിന് പരാതി നൽകി. സംഭവത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഈ സമയം ജയപ്രകശും ഭാര്യ ഹേമലതയും മരുമകൾ ഗായത്രിയും പുറത്തുപോയിരുന്നു. മുൻവാതിലിന്റെ താക്കോൽ വീട്ടിൽത്തന്നെ വച്ചാണ് പോയത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് ഇവരെ വിവരം അറിയിച്ചത്. വീട്ടുകാർ എത്തുമ്പോഴേക്കും കിടപ്പുമുറി പൂർണമായും കത്തി നശിച്ചിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മാവേലിക്കര ഇൻസ്പെക്ടർ സി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. വീടിന്റെ വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകടന്നതായി സൂചനയില്ല. മുകൾ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ സ്വർണം സുരക്ഷിതമാണ്. അതിനാൽ സംഭവം മോഷണ ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.















