ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിന്റെ മരണത്തിലും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നടപടി സ്വീകരിക്കുന്നതിനായി പരാതി സംസ്ഥാന സർക്കാരിന് കൈമാറിയതായും മന്ത്രി ലോക്സഭയിൽ അറിയിച്ചു.
കോൺഗ്രസ് എംപി അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പമ്പുകളുടെ തെരഞ്ഞെടുപ്പും അത് റദ്ദാക്കാലുമെല്ലാം തീരുമാനിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്. അതിനാൽ തന്നെ വിവാദത്തിലായ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രം അന്വേഷണം നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുബം ആവശ്യപ്പെട്ടെങ്കിലും കണ്ണുംപൂട്ടി സിപിഎം സംസ്ഥാന സെക്രട്ടറി അത് തള്ളുകയായിരുന്നു. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്.















