ജീവിതത്തിൽ ഒരിക്കലെങ്കിലും മല ചവിട്ടി അയ്യനെ ദർശിക്കണമെന്നാണ് പറയാറ്. ഏറെ നാൾ ആഗ്രഹിച്ച് മോഹിച്ച് മല ചവിട്ടുന്നവർ നിരവധിയാണ്. അങ്ങനെ നാല് പതിറ്റാണ്ടായുള്ള മോഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലും നിവൃതിയിലുമാണ് ഇന്ത്യൻ നാവികസേന ഹെലികോപ്റ്റർ പൈലറ്റായിരുന്ന ക്യാപ്റ്റൻ ഡിപി സിംഗ് ഔജല. 40 വർഷം മനസിൽ കരുതിവച്ച ആഗ്രഹവുമായി ഇരുമുടിക്കെട്ടേന്താൻ ഒരുങ്ങുകയാണ് അദ്ദേഹം. അയ്യപ്പസ്വാമിയെ കാണണമെന്ന ആഗ്രഹത്തിന് പിന്നിലൊരു മഹാ സംഭവമുണ്ട്.
1985 മെയ് മാസത്തിലാണ് കൊച്ചിയിൽ നിന്ന് പറന്നുയർന്ന നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനം കാണാതായത്. പശ്ചിമഘട്ടത്തിൽ കാണാതായ വിമാനത്തിൽ രണ്ട് മലയാളികളാണുണ്ടായിരുന്നത്. ഡിപി സിംഗാണ് തെരച്ചിൽ നടത്തിയത്. മഴക്കോളും കാർമേഘം നിറഞ്ഞ അന്തരീക്ഷമൊന്നും വകവയ്‌ക്കാതെ ഡിപി സിംഗ് കർമനിരതനായി. വൈകുന്നേരത്തോടെ വിമാനത്തിലെ ഇന്ധനം കുറഞ്ഞ് തുടങ്ങി. കുറേ നേരം പറന്നെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കാൻ വിധത്തിലൊരു ഇടം കണ്ടെത്താൻ സാധിച്ചില്ല.
പെട്ടന്നാണ് മലകൾക്കിടയിലൊരിടം തെളിഞ്ഞ് വന്നത്. ഉടൻ തന്നെ വിമാനം ഇറക്കി. ദുരന്തം ഒഴിവാക്കാനായതിന്റെ ആശ്വാസത്തിൽ അവിടെ തടിച്ചുകൂടിയവരോട് ഡിപി സിംഗ് സ്ഥലമേതാണെന്ന് തിരക്കിയപ്പോഴാണ് അയ്യന്റെ മണ്ണാണെന്ന് അറിഞ്ഞത്. പമ്പയിലെ ബസ് സ്റ്റാൻഡിലാണ് സിംഗ് ഹെലികോപ്റ്റർ ഇറക്കിയത്. മണ്ഡലകാലം കഴിഞ്ഞ് വിജനമായി കിടക്കുകയായിരുന്നു പമ്പ ബസ് സ്റ്റാൻഡ്. അയ്യപ്പസന്നിധിയാണ് അഭയമേകിയതെന്ന് അറിഞ്ഞപ്പോൾ സിംഗ് ആ മണ്ണിനെ ചുംബിച്ചു. 10 ദിവസത്തിന് ശേഷമാണ് വിമാനവും വൈമാനികരുടെ കത്തിക്കരിഞ്ഞ ശരീരവും ലഭിച്ചത്.
ഉറങ്ങാതിരുന്ന ആ രാത്രി മുഴുവൻ ഹരിഹരസുതനെ ദർശിക്കണമെന്ന ആഗ്രഹമായിരുന്നു ക്യാപ്റ്റന്റെ ഉള്ളിൽ. 2023-ൽ വിരമിച്ചതിന് പിന്നാലെ പതിനെട്ടാംപടി കയറണമെന്ന ആഗ്രഹം പ്രിയസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ക്യാപ്റ്റൻ ശ്രീനാഗേഷ് ബി. നായരെ അറിയിച്ചപ്പോൾ ഈ മണ്ഡലകാലത്ത് ഒന്നിച്ചുപോകാമെന്ന ഉറപ്പുകിട്ടി. 17-നാണ് ഡി.പി. സിംഗിന്റെ കന്നിയാത്ര. ഭാര്യ ബിന്നി ഔജലയും ഒപ്പമുണ്ടാകും.















