തൃശൂർ: ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മുടങ്ങിയ സംഭവത്തിൽ ദേവസ്വം മാനേജ്മെൻ്റ് സമിതി ഭക്തജനങ്ങളോട് മാപ്പ് പറയണമെന്ന മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഗുരുവായൂരപ്പന് മുൻപിൽ നടത്തുന്ന പൂജകളെല്ലാം ഗുരുവായൂരപ്പനുള്ളതാണ്. അത് മാനേജ്മെൻ്റ് കമ്മിറ്റിക്ക് മാറ്റിമറിക്കാനുള്ളതല്ല. സുപ്രീംകോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും വിശാലമായ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതി ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ വെബ്സൈറ്റിലെ പൂജപട്ടിക അതേപടി തുടരണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
വൃശ്ചിക മാസത്തിൽ നടത്തേണ്ട ഏകാദശി പൂജ തുലാം മാസത്തിലേക്കാണ് ഭരണസമിതി മാറ്റിയത്. ആചാരലംഘനമാണെന്നും തീരുമാനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് തന്ത്രി കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.















