പാലക്കാട്: കാൽനടയാത്രക്കാർക്ക് ഓവർബ്രിഡ്ജ് പണിതാലും കേരളത്തിൽ അത് ഉപയോഗിക്കാറില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലക്കാട് നാല് കുട്ടികളുടെ ജീവനെടുത്ത അപകടവളവിന്റെ പ്രശ്‌നങ്ങൾ അറിയാൻ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വാക്കുകൾ.
സമീപത്തെ മറ്റൊരു ക്രോസിംഗിലും അപകടങ്ങൾ പതിവാണെന്ന് സ്ഥലത്ത് സമരം നടത്തിയിരുന്ന കോൺഗ്രസുകാരും മറ്റും മന്ത്രിയെ ധരിപ്പിച്ചിരുന്നു. തൽക്കാലം അവിടെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം അതിന് പരിഹാരമാകില്ലെന്നും പറഞ്ഞാണ് കേരളത്തിൽ ഓവർബ്രിഡ്ജ് പണിതാലും ഉപയോഗിക്കാറില്ലെന്ന് മന്ത്രി പറഞ്ഞത്.
ഇവിടെ ഓവർ ബ്രിഡ്ജ് സ്ഥാപിക്കാം അത് ഗംഭീരമായിരിക്കും എന്ന് പറയുന്നത് ഒരു മണ്ടത്തരമാണ് അത് ചെയ്യാൻ പാടില്ല. ഓവർ ബ്രിഡ്ജ് വെച്ചാലും കേരളത്തിൽ അതിലൂടെ ആരും യാത്ര ചെയ്യാറില്ല. സാമഹ്യവിരുദ്ധരുടെ താവളമായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. യാഥാർത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ പോലും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി ഓവർ ബ്രിഡ്ജുകൾ മാറുകയാണ്. നഗരങ്ങളിൽ പോലും ഇതാണ് അവസ്ഥ. പടി കയറി പോകാനുളള ഒരു ടെൻഡൻസി നമുക്ക് പൊതുവിൽ കുറവാണെന്നും അതാണ് ഇതിന് കാരണമെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.















