വാഷിങ്ടൺ: മധ്യപൂർവദേശത്ത് സംഘർഷസാധ്യത തുടരുന്നതിനിടെ ഇറാനിലെ അതീവ സുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ ഉടൻ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് പിക്കാക്സ് മൗണ്ടനെതിരെ ആക്രമണ സാധ്യത സൂചിപ്പിച്ചത്. ഇവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന് ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. പിക്കാക്സ് മൗണ്ടനിൽ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് അമേരിക്കയ്‌ക്ക് കൃത്യമായ വിവരങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്താണ് പിക്കാക്സ് മൗണ്ടൻ?
ഇറാന്റെ പ്രധാന ആണവകേന്ദ്രമായ നതാൻസിന് സമീപമുള്ള അതീവ സുരക്ഷിത ഭൂഗർഭ സമുച്ചയമാണ് പിക്കാക്സ് മൗണ്ടൻ. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 225 കിലോമീറ്റർ തെക്കായാണ് നതാൻസ് ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഇറാന്റെ ആണവപദ്ധതിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്ന നതാൻസിന് നേരെ 2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തുടർന്ന് അമേരിക്കൻ ബോംബർ വിമാനങ്ങളും നതാൻസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തി. ഇസ്രയേലിന്റെ തുടർ സാബോട്ടേജ് നീക്കങ്ങളും കേന്ദ്രത്തിന് കനത്ത നാശമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ ആണവപദ്ധതിയുടെ നിർണായക ഭാഗങ്ങൾ കൂടുതൽ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇറാൻ ആരംഭിച്ചതെന്നാണ് വിലയിരുത്തൽ. ഏകദേശം 2.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഭൂനിരപ്പിൽനിന്ന് 80 മുതൽ 100 മീറ്റർ വരെ ആഴത്തിൽ പിക്കാക്സ് മൗണ്ടനിലെ പുതിയ സൗകര്യം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണത്തിനും സെൻട്രിഫ്യൂജുകളുടെ നിർമാണത്തിനുമാണ് ഈ കേന്ദ്രം ഉപയോഗിക്കുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ നതാൻസിന് പിന്നാലെ ഇറാന്റെ ആണവപദ്ധതിയുടെ അടുത്ത നിർണായക ലക്ഷ്യമായി പിക്കാക്സ് മൗണ്ടൻ മാറിയേക്കുമെന്നാണ് ആശങ്ക.















