ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അബോധാവസ്ഥയിലായ കുട്ടിയെ സന്ദർശിച്ച് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് അല്ലു അരവിന്ദ് കണ്ടത്. കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
കുട്ടിയുടെ കുടുംബത്തെയും അല്ലു അരവിന്ദ് കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ ആരോഗ്യ സെക്രട്ടറി ക്രിസ്റ്റീന ഇസഡ് ചോങ്തു, ഹൈദരാബാദ് പൊലീസ് കമ്മീഷണർ സിവി ആനന്ദ് എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. കുട്ടിക്ക് മസ്തിഷ്‌ക ഷതം സംഭവിച്ചിട്ടുണ്ടെന്നും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
”തിക്കിലും തിരക്കിലുംപെട്ട് കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. മസ്തിഷ്‌കത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ട്. നിലവിൽ വെന്റിലേറ്ററിലാണ്. അവന്റെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും.”- അല്ലു അരവിന്ദ് പറഞ്ഞു.
പുഷ്പ 2 പ്രദർശനത്തിനിടെ സന്ധ്യ തിയേറ്ററിലേക്ക് അല്ലു അർജുനും സിനിമയുടെ മറ്റ് അണിയപ്രവർത്തകരും എത്തിയതോടെ ജനക്കൂട്ടം തിയേറ്ററിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതിനിടയിൽപ്പെട്ട് 35 കാരിയായ സ്ത്രീ മരിക്കുകയും ഇവരുടെ മകൻ അബോധാവസ്ഥായിലാവുകയും ചെയ്തു.
സംഭവത്തിൽ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യുവതിയുടെ മരണത്തിൽ അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുമോയെന്നതിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തെലങ്കാന ഹൈക്കോടതി നടന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.















