ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യാ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി. സ്വകാര്യ മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിയായിരുന്നു അതെന്നും ബംഗ്ലാദേശിലെ നിലവിലെ സര്‍ക്കാരിനെ സംബന്ധിച്ചുള്ള പ്രസ്താവനകള്‍ ഉള്‍പ്പെടെ അതില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെ ഇന്ത്യ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും എംഇഎ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഇത് ഒരു സ്വകാര്യ മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിയായിരുന്നു. സര്‍ക്കാരിന് അതില്‍ യാതൊരു പങ്കുമില്ല. പ്രത്യേകിച്ച് ബംഗ്ലാദേശിലെ നിയമാനുസൃത സര്‍ക്കാരിനെ സംബന്ധിച്ച് വേദിയില്‍ പറഞ്ഞ അഭിപ്രായങ്ങളെ ഇന്ത്യ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല,’ ജയ്സ്വാള്‍ വ്യക്തമാക്കി. 2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് വിട്ടതിന് ശേഷം ആദ്യമായി ഓഗസ്റ്റ് 5-ന് ഓണ്‍ലൈനായി മാധ്യമങ്ങളോട് സംസാരിച്ച ഷെയ്ഖ് ഹസീന, ജയിലോ വധശിക്ഷയോ നേരിടേണ്ടിവന്നാലും ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നായിരുന്നു പ്രഖ്യാപിച്ചത്. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും രാജ്യം ‘ശരിയായ പാതയിലേക്ക്’ തിരികെ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞിരുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എയെ വിമര്‍ശിച്ച അമേരിക്കന്‍ നിയമനിര്‍മാതാവിന്റെ പരാമര്‍ശത്തോടും എംഇഎ പ്രതികരിച്ചു. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അവ രൂപീകരിക്കാനും ഭേദഗതി ചെയ്യാനും അധികാരമുള്ളത് ഇന്ത്യന്‍ പാര്‍ലമെന്റിനുമാത്രമാണെന്നും ജയ്സ്വാള്‍ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വിദേശ ഫണ്ടുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോമാലിയയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍, വിഷയം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മാത്രമാണ് എംഇഎ പ്രതികരിച്ചത്. സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രിരാഷ്‌ട്ര പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട പുരോഗതികളും ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും ജയ്സ്വാള്‍ പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിത്തത്തിന് രാജ്യം വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് എംഇഎ വ്യക്തമാക്കി. എല്ലാ വര്‍ഷവും ആഫ്രിക്കാ ദിനം ആഘോഷിച്ച് ഐക്യദാര്‍ഢ്യവും സഹകരണവും പുതുക്കിപ്പറയാറുണ്ടെന്നും ഇത്തവണ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആഫ്രിക്കാ ദിനാഘോഷത്തില്‍ പങ്കെടുത്തതായും ജയ്സ്വാള്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകളുടെയും ഇന്ത്യന്‍ നാവികരുടെയും സുരക്ഷയ്‌ക്ക് ഇന്ത്യ പരമപ്രാധാന്യം നല്‍കുന്നുണ്ടെന്നും എംഇഎ അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ എംബസികള്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തോടും പ്രാദേശിക സമുദ്ര അധികാരികളോടും ബന്ധപ്പെട്ട രാജ്യങ്ങളിലെ സര്‍ക്കാരുകളോടും നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു. നാവികര്‍ക്കും മറ്റ് ഇന്ത്യന്‍ പൗരന്മാര്‍ക്കും സഹായം ലഭ്യമാക്കുന്നതിനായി മാസങ്ങളായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ സംവിധാനവും തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്‌ട്ര സമുദ്രപാതകളിലൂടെ തടസമില്ലാത്ത നാവിഗേഷനും വ്യാപാരവും ഉറപ്പാക്കണമെന്നും സാധാരണ ജനങ്ങള്‍, വാണിജ്യ കപ്പലുകള്‍, തുറമുഖ അടിസ്ഥാനസൗകര്യങ്ങള്‍, നാവികര്‍ എന്നിവരെ ലക്ഷ്യമിട്ട് ആക്രമണം നടത്താതിരിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണമെന്നും ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.















