തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ ഭരണം പൂർണമായും കമ്പ്യൂട്ടർവത്കരിക്കുന്നു. നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിന്റെ (എൻഐസി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുക. ദേവസ്വം ബോർഡും എൻഐസിയും ധാരണപത്രത്തിൽ ഒപ്പുവച്ചു.
ബോർഡിന് കീഴിലെ 152 ക്ഷേത്രങ്ങളിലെ വഴിപാടുകൾ മുതൽ മരാമത്ത് പണികൾ വരെ ഓഫീസിലിരുന്ന് ക്ലൗഡ് ബേസ്ഡ് കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാനാകും. ലോകത്ത് എവിടെയിരുന്നും വഴിപാട് ബുക്ക് ചെയ്യാം. വഴിപാട് വിവരങ്ങൾ മേൽശാന്തിമാർക്കും ക്ഷേത്ര ചുമതലക്കാർക്കും ഉടൻ തന്നെ അറിയാനാകും.
പ്രാഥമിക പരീക്ഷണം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലും ഈ സംവിധാനത്തിന് കീഴിലാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു.
ബജറ്റ് ആവശ്യങ്ങളും നിർദ്ദേശങ്ങളും സോഫ്റ്റ്‌വെയർ സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനമായി. തിരുവാഭരണമടക്കമുള്ള ക്ഷേത്രസ്വത്തുക്കളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള സംവിധാനവും സജ്ജമാക്കി. ക്ഷേത്രത്തിലെ ആനകളുടെ വിവരവും സോഫ്റ്റ്‌വെയറിന് കീഴിലാക്കും. ആൻഡ്രോയ്ഡ് ആപ്പുകളും ഐഒഎസ് ആപ്പുകളും പ്ലേസ്റ്റോറിൽ ലഭ്യമാക്കും.
നിലയ്‌ക്കൽ മുതൽ പമ്പ വരെ വനത്തിലൂടെ കേബിൾ ഡക്റ്റ് വഴിയും പരിസ്ഥിതി സൗഹൃദമായി ഡാറ്റ കേബിളുകളെ തിരിക്കും. ഭക്തരുടെ സ്വകാര്യ വിവരങ്ങൾക്ക് സംരക്ഷണമേർപ്പെടുത്തി സ്റ്റേറ്റ് ഡാറ്റ സെൻ്ററിലാകും സൂക്ഷിക്കുക. സൈബർ ഫൊറൻസിക് വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് ചീഫ് അഡ്വൈസറായി ദേവസ്വം ബോർഡ് എക്സ്പേർട്ട് കമ്മറ്റിക്ക് രൂപം നൽകിയിരുന്നു. ഇത് പ്രകാരമാണ് പുതിയ തീരുമാനങ്ങൾ.















