എറണാകുളം: അങ്കമാലിയിൽ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലർ ഡ്രൈവറായ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. അങ്കമാലി നായത്തോട് ജംഗ്‌ഷന് സമീപത്തെ വളവിൽ പുലർച്ചെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ പകുതിയോളം ഭാഗം പൂർണമായി തകർന്നു.
18 സ്ത്രീകളാണ് ട്രാവലറിലുണ്ടയിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് സ്വദേശികളായ ഇവർ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം.
ലോറിയിലെയും ട്രാവലറിലെയും ഡ്രൈവർമാർ ഉറങ്ങിയിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നായത്തോട് ജംഗ്‌ഷന് സമീപത്തെ വളവിലെ റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തടി ലോറി അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു. വളവിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.