കോട്ടയം : ഇ.പി ജയരാജൻ്റേതെന്ന പേരില്‍ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയില്‍ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എവി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു.അറസ്റ്റിന് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കോട്ടയം ഈസ്റ്റ് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിൽ നിന്നാണ് ആത്മകഥ ഭാഗങ്ങൾ ഡിസി വാങ്ങിയത്. രഘുനാഥ് ഉൾപ്പെടുത്താത്ത ഭാഗങ്ങൾ ഡിസി ബുക്സ് എഴുതി ചേർത്തെന്നും എഫ്ഐആറിൽ പറയുന്നു.
സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിക്കപ്പെട്ടിരുന്നു. ശ്രീകുമാറിൽ നിന്നാണ് ആത്മകഥ ഭാഗങ്ങൾ ചോർന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു പോലീസ് FIR
പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് ഡിസി പരസ്യം ഇറക്കിയിരുന്നു. എന്നാൽ പുറത്തു വന്ന വിവാദ ഭാഗങ്ങൾ താൻ എഴുതിയതല്ലെന്നാണ് ഇ.പി ജയരാജന്‍ ആദ്യം മുതൽ സ്വീകരിച്ച നിലപാട്. എന്നാല്‍ പിഡിഎഫ് ചോർന്നതിനു പിന്നാലെ പ്രസിദ്ധീകരണം വൈകുമെന്ന് ഡിസി അറിയിക്കുകയായിരുന്നു.















