ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ചൈനയുമായുള്ള അതിർത്തി ചർച്ചകളിൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ സൈന്യം ഉപയോഗിച്ചത് തദ്ദേശീയമായി നിർമ്മിച്ച ‘സംഭവ്’ സ്മാർട്ട്‌ഫോണുകളാണ്. രഹസ്യ സ്വഭാവമുള്ള ചർച്ചയിൽ തന്ത്രപ്രധാനമായ വിവരങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സംഭവ് സൈന്യത്തെ സഹായിച്ചു.
കരസേനയുടെയും വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സംഭവ് സ്‍മാർട്ട് ഫോണുകൾ സേനയിലെ ഏകദേശം 30,000 ത്തോളം ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിട്ടുണ്ട്. സംഭവിലുള്ള നൂതന എൻക്രിപ്ഷൻ സാങ്കേതിക വിദ്യ സുരക്ഷിതമായ ആശയവിനിമയം സാധ്യമാക്കുകയും വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
കൃത്യമായ നാവിഗേഷനും തന്ത്രപരമായ ആസൂത്രണത്തിനും സഹായിക്കുന്ന തദ്ദേശീയ സാറ്റലൈറ്റ് അധിഷ്‌ഠിത മാപ്പ് സംവിധാനമാണ് സംഭവ് സ്‌മാർട്ട്‌ഫോണുകളുടെ മറ്റൊരു സവിശേഷത. വെല്ലുവിളി നിറഞ്ഞ ദുർഘട പ്രദേശങ്ങളിലും തടസങ്ങളില്ലാതെ കണക്ടിവിറ്റി പ്രദാനം ചെയ്യും. വളർന്നുവരുന്ന സാങ്കേതിക വിദ്യകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൈന്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണിതെന്ന് അധികൃതർ പറഞ്ഞു.















