പാലക്കാട്: കഞ്ചിക്കോട് ഒയാസിസ് മദ്യക്കമ്പനിയുടെ ബ്രൂവറിക്ക് അനുമതി നൽകിയതിനെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. വലിയ വ്യാവസായിക മുന്നേറ്റത്തിന് പാലക്കാട് കളമൊരുങ്ങി നിൽക്കുകയാണെന്നും അതിനെ ഇല്ലാതാക്കരുതെന്നുമാണ് മന്ത്രിയുടെ വാദം. പാലക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ആവശ്യമായ വെള്ളം മലമ്പുഴയിൽ നിന്നും മഴവെള്ളപെയ്‌ത്തിലൂടെയും ആയിരിക്കും സംഭരിക്കുക. അത് പറഞ്ഞ് അനേകായിരം പേർക്ക് തൊഴിലവസരം കിട്ടുന്ന പദ്ധതി മുടക്കാൻ ശ്രമിക്കരുതെന്നും മന്ത്രി അഭ്യർത്ഥിക്കുന്നു.
ഒരു തുള്ളി ഭൂഗർഭജലം എടുക്കാൻ അനുമതി നൽകിയിട്ടില്ല, അങ്ങനെയുള്ള പ്രൊപ്പോസലിനല്ല സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. ഇതിന്റെ പേരിൽ നുണപ്രചാരണമാണ് നടക്കുന്നതെന്നും കുടിലമായ രാഷ്‌ട്രീയ ലക്ഷ്യമാണെന്നുമാണ് എം.ബി. രാജേഷിന്റെ വാദം. അതിന്റെ പേരിൽ ആളുകളെ ഇളക്കി വിടാൻ ശ്രമിക്കരുത്. ഇത്തരം നിക്ഷേപ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്ന തീരുമാനത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് മാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതുകൊണ്ടാണെന്നും എം.ബി. രാജേഷ് പറയുന്നു.
പഞ്ചായത്തിന്റെ അനുമതി തേടിയില്ലെന്ന വാദവും മന്ത്രി തള്ളി. കേരളത്തിൽ ഒരു വ്യവസായം വരുമ്പോൾ ആദ്യം പഞ്ചായത്തിന്റെ അനുമതി തേടിയിട്ടാണോ ആരംഭിക്കുകയെന്ന് ആയിരുന്നു മന്ത്രിയുടെ ചോദ്യം. പഞ്ചായത്തിന്റെ അനുമതി ആവശ്യമുള്ള ചില ഘട്ടങ്ങളുണ്ട് ആ ഘട്ടത്തിലാണ് അത് ചോദിക്കുകയെന്നും മന്ത്രി പറയുന്നു. ഇക്കാര്യങ്ങളിൽ മാദ്ധ്യമങ്ങൾ ഉൾപ്പെടെ നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിക്കുന്നു.
കിൻഫ്ര പദ്ധതിയിൽ നിലവിൽ ഒരു ദശലക്ഷം ലിറ്റർ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മറ്റ് വ്യവസായങ്ങൾക്കെന്നതുപോലെ ഇവർക്കും വെളളം കൊടുക്കാൻ തടസമില്ല. 18.50 ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം വേണ്ടിവരുമെന്നാണ് കിൻഫ്രയുടെ കണക്ക്. ഇതിൽ 30 ശതമാനം മഴവെള്ള സംഭരണത്തിൽ നിന്ന് കണ്ടെത്തും.
മദ്യനയത്തിൽ പറഞ്ഞിട്ടുള്ള കാര്യമാണ് ഇപ്പോൾ നടപ്പാക്കുന്നത്. നയത്തിലൂടെ പ്രഖ്യാപിച്ചത് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും സർക്കാരിന്റെ നയം നടപ്പിലാക്കാനാണ് തങ്ങൾ ഇരിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. സർക്കാരിന്റെ മദ്യനയത്തെ എതിർത്ത് അന്ന് പ്രസ്താവനയിറക്കിയ രമേശ് ചെന്നിത്തല ഇപ്പോൾ ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നതെന്നും എംബി രാജേഷ് പറയുന്നു.
പുറത്തുന്നയിച്ച ഗൗരവത്തോടെ ഈ ആക്ഷേപം നിയമസഭയിൽ ഉന്നയിക്കാനുള്ള ധൈര്യം പ്രതിപക്ഷത്തിന് ഉണ്ടായില്ല. അടിയന്തരപ്രമേയം അവതരിപ്പിച്ചില്ല. പുറത്ത് രാവിലെയും വൈകിട്ടും മത്സരിച്ച് വാർത്താസമ്മേളനം നടത്തി. പക്ഷെ നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയിൽ മറ്റ് പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തിൽ സ്പീക്കർക്ക് എഴുതി കൊടുത്ത് അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. അതും മല പോലെ വന്നത് എലി പോലെ പോയി എന്നതുപോലെ ആയി.
കേരളത്തിൽ പത്ത് ഡിസ്റ്റിലറിയും എട്ട് ബ്ലെൻഡിംഗ് യൂണിറ്റും രണ്ട് ബ്രൂവറിയും പത്തിൽ ഏഴെണ്ണവും ആരംഭിച്ചത് കോൺഗ്രസ് ഭരണത്തിലാണ് ഇതിൽ ഏതെങ്കിലും ടെൻഡർ വിളിച്ചിട്ടാണോയെന്ന് എംബി രാജേഷ് ചോദിക്കുന്നു. ഇത് ഒരു വ്യവസായമാണ്. വ്യവസായം ആരംഭിക്കുന്നതിന് ടെൻഡർ വിളിക്കണോയെന്ന് മന്ത്രി ചോദിച്ചു. റോഡ് നിർമാണത്തിന് ടെൻഡർ വിളിക്കണം. ഇവിടെ ഒരു സംരംഭകൻ വരുന്നു, അയാളുടെ ഭൂമി, അയാൾ നടത്തുന്ന നിക്ഷേപം അതിന് ടെൻഡർ വിളിക്കണമെന്ന് പറഞ്ഞാൽ എലിമെന്ററി സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ഉന്നയിക്കാത്ത കാര്യമാണെന്നും എം.ബി. രാജേഷ് പരിഹസിച്ചു.















